ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ തകർത്ത ഭീകരതാവളങ്ങൾ പാകിസ്ഥാൻ സർക്കാർ ചെലവിൽ പുനർനിർമ്മിക്കുന്നു

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ തകർത്ത ഭീകരതാവളങ്ങൾ പാകിസ്ഥാൻ സർക്കാർ ചെലവിൽ പുനർനിർമ്മിക്കുന്നു

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തകർത്ത ഭീകരതവളങ്ങളും ഭീകര പരിശീലന കേന്ദ്രങ്ങളും സർക്കാർ ചെലവിൽ പുനർ നിർമ്മിക്കാനൊരുങ്ങി പാകിസ്ഥാൻ. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തകർന്ന ഭീകര താവളങ്ങൾ പുനർനിർമ്മിക്കാൻ സർക്കാരിന്റെ പിന്തുണയിൽ പാകിസ്ഥാൻ സൈന്യത്തിന്റെയും ചാര ഏജൻസിയായ ഐഎസ്‌ഐയുടെയും ഏകോപിത ശ്രമങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്.

ശത്രുക്കളുടെ കണ്ണിൽപ്പെടാത്ത രീതിയിൽ നിയന്ത്രണ രേഖയിലെ ഇടതൂർന്ന വന പ്രദേശങ്ങളിൽ ചെറിയ ഹൈടെക് ഭീകര കേന്ദ്രങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് പാകിസ്ഥാനെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു.

ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ, ദി റെസിസ്റ്റൻസ് ഫ്രണ്ട് തുടങ്ങിയ ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന ഒന്നിലധികം ഭീകര കേന്ദ്രങ്ങൾ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈനികർ നശിപ്പിച്ചിരുന്നു. ലൂണി, പുത്വാൾ, ടിപ്പു പോസ്റ്റ്, ജാമിൽ പോസ്റ്റ്, ഉമ്രാൻവാലി, ചപ്രാർ ഫോർവേഡ്, ഛോട്ടാ ചാക്ക്, ജംഗ്ലോറ തുടങ്ങിയ പ്രദേശങ്ങളിൽ മുമ്പ് നശിപ്പിക്കപ്പെട്ട ഭീകര ക്യാമ്പുകൾ പുനർനിർമ്മിക്കുന്നതായാണ് വിവരം.

തെർമൽ, റഡാർ, സാറ്റലൈറ്റ് സിഗ്നലുകൾ മറയ്‌ക്കുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമ്മാണം. കെൽ, സർദി, ദുധ്‌നിയാൽ, അത്മുഖം, ജുറ, ലിപ, പച്ചിബാൻ, കഹുത, കോട്‌ലി, ഖുയിരട്ട, മന്ധർ, നികൈൽ, ചാമൻകോട്ട്, ജാൻകോട്ട് എന്നിവിടങ്ങളിൽ പുതിയ ഭീകര കേന്ദ്രങ്ങളും നിർമ്മിക്കുന്നുണ്ട്. ഡ്രോണുകളിൽ നിന്നും ഉപഗ്രഹ നിരീക്ഷണത്തിൽ നിന്നും മറഞ്ഞിരിക്കാൻ ദുർഘടമായ ഭൂപ്രകൃതിയും ഇടതൂർന്ന വനപ്രദേശങ്ങളുമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.