ന്യൂ ഡൽഹി : ഉക്രെയ്നിൽ നിന്നും പോളണ്ട് അതിർത്തിയിലെത്തിയ മലയാളി വിദ്യാർത്ഥികൾ ദുരിതക്കയത്തിൽ. ഇന്നലെ ഉക്രയ്‌ന്റിന്റെ പോളണ്ട് അതിർത്തിയായ ഷെഹിനിയിൽ വന്നെത്തിയ വിദ്യാർത്ഥികൾ അതിർത്തി തുറക്കുന്നതും കാത്ത് കൊടും തണുപ്പിലാണ്. കയ്യിൽ കരുതിയിരിക്കുന്ന ഭക്ഷണസാധനങ്ങൾ ഏതു നിമിഷവും തീർന്നു പോകും . വെള്ളവും ലഭ്യമല്ല.
നൂറു കണക്കിന് കുട്ടികളാണ് ഉക്രെയ്ൻ ബോർഡറായ ഷെഹിനിയിൽ എത്തി നിൽക്കുന്നത്. ഉക്രെയ്ൻ അതിർത്തിയിൽ നിന്നും ഇന്ത്യക്കാരെ പുറത്തേക്കു കടത്തി വിടുന്നില്ല എന്നാണ് അവിടെ കാത്ത് നിൽക്കുന്ന വിദ്യാർത്ഥികൾ അറിയിക്കുന്നത്. എന്നാൽ മറ്റു രാജ്യക്കാരെ അതിർത്തി കടക്കുവാൻ അനുവദിക്കുകയും ചെയ്യുന്നു.
സഹായത്തിനായി വിവിധ ഗ്രൂപ്പുകൾ ഇന്ത്യൻ വിദേശകാര്യ വകുപ്പിനെയും ഉക്രെയ്നിലെയും പോളണ്ടിലെയും ഇന്ത്യൻ എംബസ്സികളെയും ബന്ധപ്പെടുന്നുണ്ട്. അടിയന്തരമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ഇടപെടുന്നില്ല എങ്കിൽ മരണത്തിനു കീഴടങ്ങേണ്ടി വരുമെന്ന് പലരും ഭയപ്പെടുന്നു. പോളണ്ട് അതിർത്തി കടന്നു വിദ്യാർഥികൾ എത്തിയാൽ സ്വീകരിക്കുവാനായി നിരവധി മലയാളികൾ പോളിഷ് അതിർത്തിയായ മെഡ്കയിൽ എത്തിയിട്ടുണ്ട്.