ആക്രമണം ശക്തമാക്കി റഷ്യ: വാസില്‍കീവിലെ എണ്ണ സംഭരണ ശാലയിലും ഖാര്‍ക്കിവില്‍ വാതക പൈപ്പ് ലൈനിലും ആക്രമണം; വന്‍ തീപിടുത്തം

ആക്രമണം ശക്തമാക്കി റഷ്യ: വാസില്‍കീവിലെ എണ്ണ സംഭരണ ശാലയിലും ഖാര്‍ക്കിവില്‍ വാതക പൈപ്പ് ലൈനിലും ആക്രമണം; വന്‍ തീപിടുത്തം

കീവ്: ഉക്രെയ്‌നെ തകര്‍ക്കാന്‍ സര്‍വ മേഖലകളിലും ആക്രമണം തുടരുകയാണ് റഷ്യ. വാസില്‍കീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. ശക്തമായ തീ പടരുകയാണ്. ഉക്രെയ്ന്‍ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. ഖാര്‍ക്കിവില്‍ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വന്‍ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മണിക്കൂറുകളില്‍ ഒരു കുട്ടി ഉള്‍പ്പെടെ 23 പേരാണ് മരിച്ചത്. ഉക്രെയ്ന്‍ പൗരന്മാരായ അഞ്ചുപേരും ഉക്രെയ്ന്‍ പട്ടാളക്കാരായിരുന്ന 16 പേരും ഒരു റഷ്യന്‍ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യന്‍ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് സെലന്‍സ്‌കിയുടെ ആവശ്യം. റഷ്യന്‍ സൈനികരുടെ മൃതദേഹം തിരികെ നല്‍കാന്‍ വഴിയൊരുക്കണമെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ യു.എന്‍ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു.

അതേസമയം രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്നാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഷെല്ലാക്രമണം തുടരുമ്പോഴും അഭയ കേന്ദ്രങ്ങളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് സാധ്യതയില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.

ഉക്രെയ്‌ന് സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ബെല്‍ജിയം ഉക്രെയ്ന്‍ സൈന്യത്തിന് 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കും. ഉക്രെയ്‌നിന് ആയുധങ്ങള്‍ വിതരണം ചെയ്യാമെന്ന് ജര്‍മ്മനിയും അറിയിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ ഉക്രെയ്‌നിന് അയക്കാന്‍ രാജ്യം നെതര്‍ലാന്‍ഡിന് അനുമതി നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.