തായ് വാന്‍ കടലില്‍ യു.എസ് യുദ്ധക്കപ്പല്‍: പ്രകോപനപരമെന്ന് ചൈന; പതിവ് പരിശോധനയെന്ന് അമേരിക്ക

തായ് വാന്‍ കടലില്‍ യു.എസ് യുദ്ധക്കപ്പല്‍: പ്രകോപനപരമെന്ന് ചൈന; പതിവ് പരിശോധനയെന്ന് അമേരിക്ക

ബെയ്ജിങ്: തയ്‍വാന്‍ കടലിടുക്കിലെ യു.എസ് യുദ്ധക്കപ്പലിന്‍റെ സാന്നിധ്യം പ്രകോപനപരമാണെന്ന് ചൈന. യു.എസ്.എസ് റാള്‍ഫ് ജോണ്‍സണ്‍ എന്ന യുദ്ധക്കപ്പലാണ് തയ്‍വാന്‍ കടലിടുക്കിലൂടെ കടന്നുപോയത്.

എന്നാല്‍, പതിവ് സൈനിക പരിശോധനകളുടെ ഭാഗമായാണ് കപ്പല്‍ തയ്‍വാന്‍ കടലിടുക്കിലെത്തിയതെന്ന് യു.എസ് പ്രതിരോധവകുപ്പ് പ്രതികരിച്ചു. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലക്ക് വേണ്ടിയുള്ള അമേരിക്കയുടെ പ്രതിബദ്ധതയാണ് തയ്‍വാന്‍ കടലിടുക്കിലൂടെയുള്ള യാത്ര. അന്താരാഷ്ട്ര നിയമങ്ങള്‍ അനുവാദം നല്‍കുന്ന ഏത് പാതയിലൂടെയും യു.എസ് സൈന്യം യാത്രചെയ്യുമെന്നും യു.എസ് പ്രതിരോധ വക്താവ് വ്യക്തമാക്കി.

യുദ്ധക്കപ്പലിന്റെ യാത്രയില്‍ അസാധാരണമായി ഒന്നും ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് തയ്‍വാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഉക്രെയ്നില്‍ റഷ്യ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ തയ്‍വാനിലേക്കും ചൈനയിലേക്കും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്.

തയ്‍വാന്‍ തങ്ങളുടേതാണെന്നാണ് ചൈനീസ് നിലപാട്. ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും സ്വതന്ത്രരാജ്യമാണ് തങ്ങളെന്ന് തയ്‍വാനിലെ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ ഉക്രെയ്നില്‍ അധിനിവേശം നടത്തുന്നത് തക്കസമയമായിക്കണ്ട് ചൈന തയ്‍വാനില്‍ അധിനിവേശത്തിനൊരുങ്ങുമോയെന്നതാണ് നിലനില്‍ക്കുന്ന ആശങ്ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.