സെലന്‍സ്‌കിയെ വിശ്വസിച്ചും പിന്തുണച്ചും ഉക്രെയ്ന്‍ ജനത; റഷ്യക്കെതിരെ വിജയ പ്രതീക്ഷയോടെ 70 ശതമാനം പേര്‍

സെലന്‍സ്‌കിയെ വിശ്വസിച്ചും പിന്തുണച്ചും ഉക്രെയ്ന്‍ ജനത; റഷ്യക്കെതിരെ വിജയ പ്രതീക്ഷയോടെ 70 ശതമാനം പേര്‍

കീവ്: ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കിയില്‍ വിശ്വാസമര്‍പ്പിച്ച് പൗര സമൂഹം.യുദ്ധത്തില്‍ തങ്ങളുടെ മാതൃ രാജ്യം ജയിക്കുമെന്ന് ഭൂരിഭാഗം പേരും കരുതുന്നു. ഉക്രെയ്നില്‍ നടത്തിയ ഹിതപരിശോധനയില്‍ 91 ശതമാനം ജനങ്ങളും സെലന്‍സ്‌കിയെ പിന്തുണയ്ക്കുന്നുവെന്നു വ്യക്തമായി.

യുദ്ധം മുറുകുന്നതിനിടെ റേറ്റിങ് സോഷ്യോളജിക്കല്‍ ഗ്രൂപ്പ് ആണ് സര്‍വേ നടത്തിയത്. സെലന്‍സ്‌കിയുടെ ജനപ്രീതിയില്‍ വന്‍ വര്‍ധന ഉണ്ടായെന്നാണ് സര്‍വ്വേ പറയുന്നത്. മുന്‍പ് നടത്തിയ സര്‍വ്വേകളെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ മൂന്നിരട്ടി വര്‍ധന ദൃശ്യമാണെന്ന് നടത്തിപ്പുകാര്‍ ചൂണ്ടിക്കാട്ടുന്നു.

റഷ്യന്‍ സേനയ്ക്കെതിരായി ഉക്രെയ്ന്‍ വിജയം നേടുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും വിശ്വസിക്കുന്നു. ഇതില്‍ തന്നെ 47 ശതമാനം പേര്‍ ഉക്രെയ്ന്‍ 100 ശതമാനം ഉറച്ച വിജയം നേടുമെന്നും, 23 ശതമാനം പേര്‍ വിജയം നേടുമെന്നതില്‍ വിശ്വസിക്കുന്നുവെന്നും പറയുന്നു. ഡോണ്‍ട്സ്‌ക്, ലുഹാന്‍സ്‌ക് , ക്രിമിയന്‍ പെനിന്‍സുല ഒഴികെയുള്ള പ്രദേശങ്ങളില്‍ നിന്നും 18 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ടായിരം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ അന്തിമവിജയം ഉക്രെയ്ന് ഒപ്പമാണെന്ന് ഭൂരിഭാഗം പേരും വിശ്വസിച്ചപ്പോള്‍, 16 ശതമാനം പേര്‍ റഷ്യന്‍ സേനയ്ക്കെതിരായ ഉക്രെയ്ന്റെ വിജയത്തില്‍ വിശ്വസിക്കുന്നില്ല. 15 ശതമാനം പേര്‍ യുദ്ധത്തില്‍ ഉക്രെയ്ന്‍ വിജയിക്കുമെന്നോ പരാജയപ്പെടുമെന്നോ അഭിപ്രായപ്പെടുന്നില്ല. ഉക്രെയ്ന്‍ വിജയിക്കുമെന്നു വിശ്വസിക്കുന്ന 70 ശതമാനത്തില്‍ 47 ശതമാനം പേര്‍ ഉക്രെയ്‌നിന്റെ സൈനിക വിജയത്തില്‍ ഉറപ്പുണ്ടെന്ന് പറഞ്ഞു, 23 % പേര്‍ ആത്മവിശ്വാസം മാത്രമുള്ളവരാണ്.

പ്രസിഡന്റിന്റെ നീക്കങ്ങളെ 91 ശതമാനം പേര്‍ പിന്തുണയ്ക്കുമ്പോള്‍ 6 ശതമാനം പേര്‍ അദ്ദേഹത്തിന്റെ നയങ്ങളെ എതിര്‍ക്കുന്നു. മൂന്ന് ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ താത്പര്യപ്പെട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.