ഖാര്‍കീവിനെ തകര്‍ത്ത് റഷ്യന്‍ ആക്രമണം; മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് മന്ത്രി

ഖാര്‍കീവിനെ തകര്‍ത്ത് റഷ്യന്‍ ആക്രമണം; മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് മന്ത്രി

കീവ്: ഉക്രെയ്ന്‍ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിനെ തകര്‍ത്ത് റഷ്യന്‍ ആക്രമണം. സര്‍ക്കാര്‍ കാര്യാലയങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമടക്കം നിരവധി കെട്ടിടങ്ങളാണ് നഗരത്തില്‍ റഷ്യ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞത്.

നഗരമധ്യത്തിലുള്ള ഫ്രീഡം സ്‌ക്വയറിലാണ് മിസൈല്‍ ആക്രമണം നടന്നത്. സര്‍ക്കാരിന്റെ ബഹുനില കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നു. നഗരത്തില്‍ ഗതാഗതവും വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമെല്ലാം സാധാരണപോലെ നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ഷെല്ലാക്രമണം. പ്രാദേശിക സര്‍ക്കാര്‍ കാര്യാലയം ഒറ്റയടിക്കാണ് കത്തിയമരുന്നത്. മിസൈല്‍ ആക്രമണത്തിന്റെ വീഡിയോ ഉക്രെയ്ന്‍ വിദേശ കാര്യ സഹമന്ത്രി എമിന്‍ ഡസെപ്പറാണ് ട്വിറ്ററില്‍ പങ്ക് വെച്ചത്.

ആക്രമണത്തില്‍ മൂന്നു കുട്ടികളടക്കം പത്തോളം സിവിലിയന്മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രെയ്ന്‍ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നവീനും കൊല്ലപ്പെട്ടു.

രാജ്യത്തെ സുപ്രധാന വ്യവസായശാലകളും ഐ.ടി കമ്പനികളുമെല്ലാം പ്രവര്‍ത്തിക്കുന്നത് ഖാര്‍കീവിലാണ്. അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ നഗരം കീഴടക്കാന്‍ റഷ്യയ്ക്ക് അധികം പ്രയാസപ്പെടേണ്ടതില്ലാത്ത സ്ഥിതിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.