യുദ്ധം ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ അഭയാര്‍ഥികളായി മാറിയത് അഞ്ച് ലക്ഷം കുഞ്ഞുങ്ങളെന്ന് യുനിസെഫ്

യുദ്ധം ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ അഭയാര്‍ഥികളായി മാറിയത് അഞ്ച് ലക്ഷം കുഞ്ഞുങ്ങളെന്ന് യുനിസെഫ്

ജെനീവ: റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഒരാഴ്ച്ച പിന്നിട്ടതോടെ അഭയാര്‍ഥി പ്രവാഹവും രൂക്ഷമായി. യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് കുട്ടികളെയാണെന്ന് യുനിസെഫ് പറയുന്നു. ഇതുവരെ അഞ്ചുലക്ഷത്തിലധികം കുട്ടികളാണ് അഭയാര്‍ഥികളായി മാറിയത്. കൂടുതല്‍ അപകടകാരികളായ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് മൂലം മരണസംഖ്യയും ഗുരുതരമായി പരിക്കേല്ക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ആശങ്കാജനകമായ സ്ഥിതിയാണ് ഉക്രെയ്‌നിലേതെന്ന് യുനിസെഫ് യൂറോപ്പ്, സെന്‍ട്രല്‍ ഏഷ്യ റീജിണല്‍ ഡയറക്ടര്‍ അഫ്‌സാന്‍ ഖാന്‍ പറയുന്നു.

ഫെബ്രുവരി 24 നുശേഷം 17 കുട്ടികളാണ് റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചത്. 30 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ കണക്കുകള്‍ യുഎന്‍ സ്ഥിരീകരിച്ചതാണ്. ഇതിലേറെ കുട്ടികള്‍ക്ക് ജീവന്‍ സംഭവിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ടാംലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഉക്രെയ്‌നില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് നടക്കുന്നത്. അഞ്ചുലക്ഷത്തോളം കുട്ടികള്‍ ഇതുവരെ അയല്‍രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. വരുംദിവസങ്ങളില്‍ ഈ സംഖ്യ ഇനിയും ഉയരും.

വീടുകള്‍ക്കൊപ്പം സ്‌കൂളുകളും സ്‌കൂളുകളും അനാഥാലയങ്ങളും ആക്രമണങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. ഉക്രെയ്‌നിലെ ആരോഗ്യരംഗം കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് റെഡ്‌ക്രോസ് അടക്കമുള്ള സന്നദ്ധസംഘടനകള്‍ മുന്നറിയിപ്പ് നല്കുന്നു. തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ഉക്രെയ്‌നില്‍ ചെയ്യുന്നുണ്ടെന്ന് യുനിസെഫ് അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.