അഭയം തേടിയെത്തിയ ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹത്തണലൊരുക്കി പോളണ്ട്

അഭയം തേടിയെത്തിയ ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹത്തണലൊരുക്കി പോളണ്ട്

ഉക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും രക്ഷപ്പെട്ടെത്തിയ ഭിന്നശേഷിക്കാര്‍ക്ക് കൂടൊരുക്കി പോളണ്ട്. കഴിഞ്ഞദിവസം സഹോനി റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ 200 ഓളം ഭിന്നശേഷിക്കാരെയാണ് പോളണ്ട് ഏറ്റെടുത്തത്. വിവിധ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാണിവര്‍. റഷ്യന്‍ ആക്രമണത്തില്‍ ഇത്തരം ഭിന്നശേഷിക്കാരും അനാഥയരുമായ കുട്ടികളും താമസിച്ചിരുന്ന കേന്ദ്രങ്ങള്‍ തകരുകയോ കേടുപാടുകള്‍ പറ്റുകയോ ചെയ്തിരുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം റഷ്യ കടുപ്പിച്ചതോടെയാണ് ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ പാലായനം ചെയ്യാന്‍ തുടങ്ങിയത്.

ഉക്രെയ്‌നില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടെത്തിയ ഭിന്നശേഷിക്കാരിലേറെയും കുട്ടികളാണ്. കടുത്ത തണുപ്പില്‍ ട്രെയിനില്‍ വന്നിറങ്ങിയ ഇവരെ സ്വീകരിക്കാന്‍ പോളിഷ് അധികൃതര്‍ എത്തിയിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഇവരെ കൊണ്ടുപോയത് കാത്തലിക് റിലീഫ് ഓര്‍ഗനൈസേഷന്‍ കാരിത്താസിന്റെ കേന്ദ്രങ്ങളിലേക്കാണ്. ഇവിടെ ഇവര്‍ക്ക് ആവശ്യമുള്ള എല്ലാ ക്രമീകരണങ്ങളും തങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. യുദ്ധം കനക്കുന്നതോടെ വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അഭയാര്‍ഥികളായി എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

പോളണ്ട്, ഹംഗറി അതിര്‍ത്തികളിലെല്ലാം അനാഥത്വം പേറിയെത്തുന്നവരെ സ്വീകരിക്കാന്‍ ക്രിസ്തൃന്‍ മിഷണറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ അടക്കം രക്ഷപ്പെടാന്‍ സഹായിച്ചത് സന്ന്യസ്തരായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.