പാരിസ് : കോടതിയില്‍ ഹിജാബും , മതചിഹ്നങ്ങളും ധരിക്കുന്നത് വിലക്കി ഫ്രാന്‍സിലെ സുപ്രീം കോടതി. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലെ കോടതി മുറികളില്‍ ഹിജാബും മറ്റ് മതചിഹ്നങ്ങളും ധരിക്കുന്നതിന് മുസ്ലീം വിഭാഗത്തിലെ ബാരിസ്റ്റര്‍മാര്‍ക്കുള്ള വിലക്ക് ശരിവച്ചു കൊണ്ടുള്ളതാണ് വിധി. മറ്റിടങ്ങള്‍ക്കും മാതൃക സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള ആദ്യ വിധിയാണിത് .
ശിരോവസ്ത്രം ധരിക്കേണ്ടത് 'ആവശ്യവും ഉചിതവും' ആണെന്ന വാദവുമായി ഫ്രഞ്ച്-സിറിയന്‍ അഭിഭാഷകയായ സാറാ അസ്‌മെറ്റ എന്ന 30 കാരിയാണ് ഹര്‍ജി നല്‍കിയത്.അതേസമയം, ഒരു വശത്ത് അഭിഭാഷക സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും മറുവശത്ത് ന്യായമായ വിചാരണയ്ക്കുള്ള അവകാശം ഉറപ്പുനല്‍കുന്നതിനും നിരോധനം ആവശ്യവും ഉചിതവുമാണെന്ന് കാസേഷന്‍ കോടതി വിധിയില്‍ പറഞ്ഞു.
മതചിഹ്നങ്ങള്‍ ധരിക്കുന്നതിനുള്ള നിരോധനം 'വിവേചനമല്ലെ'ന്ന് കോടതി കൂട്ടിച്ചേര്‍ത്തു. വിധി ഞെട്ടിപ്പിക്കുന്നതാണെന്നും നിരാശയുണ്ടെന്നും സാറാ അസ്‌മെറ്റ പറഞ്ഞു. 'എന്റെ കക്ഷികള്‍ കുട്ടികളല്ല. ഹിജാബ് ധരിച്ച അവര്‍ എന്നെ അവരുടെ അഭിഭാഷകയായി തിരഞ്ഞെടുക്കുന്നുണ്ടെങ്കില്‍, അത് അവര്‍ക്ക് ഇഷ്ടമായതു കൊണ്ടാണ്'- അസ്‌മെറ്റ ചൂണ്ടിക്കാട്ടി.'ചില മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന ശിരോവസ്ത്രമായ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് എന്നെ വിലക്കുന്ന ഔപചാരിക നിയമങ്ങളൊന്നുമില്ല.'
അസ്‌മെറ്റ സത്യപ്രതിജ്ഞയെടുത്ത് പരിശീലനം നേടാനായി കോടതിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്കുള്ളിലാണ് ലില്ലെ ബാര്‍ കൗണ്‍സില്‍ മതപരമായ അടയാളങ്ങള്‍ കോടതിയില്‍ ഗൗണിനൊപ്പം ധരിക്കുന്നത് നിരോധിച്ചുകൊണ്ട് നിയമം പാസാക്കിയത്. ഈ നിയമം വിവേചനപരമാണെന്ന് അസ്‌മെറ്റ വെല്ലുവിളിച്ചു. തുടര്‍ന്ന് 2020-ല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തോറ്റു. ഉടര്‍ന്നാണ് വിഷയം പരമോന്നത കോടതിയിലെത്തിച്ചത്.
മതത്തെ ഭരണകൂടത്തില്‍ നിന്ന് വേര്‍പെടുത്തുക എന്ന 'ലാസിത്തേ' അല്ലെങ്കില്‍ മതേതരത്വ ആശയം മുന്‍ നിര്‍ത്തി മതചിഹ്നങ്ങളും ബന്ധപ്പെട്ട വസ്ത്രങ്ങളും ഫ്രാന്‍സിലെ പൊതുസേവകര്‍ക്ക് നിരോധിച്ചിരിക്കുകയാണ്. കേസ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലേക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അസ്‌മെറ്റ പറയുന്നു.