യൂറോപ്പ് നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമെന്ന് യു.എന്‍

യൂറോപ്പ് നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമെന്ന് യു.എന്‍

ജനീവ: റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുള്ള അഭയാര്‍ത്ഥി പ്രവാഹം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്‌നമാണെന്ന് വ്യക്തമാക്കി യു.എന്‍. ഉക്രെയ്‌നില്‍ നിന്ന് 10 ദിവസത്തിനുള്ളില്‍ 15 ലക്ഷം അഭയാര്‍ത്ഥികള്‍ അയല്‍രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി.

പോളണ്ടിലെ അതിര്‍ത്തി സേനയുടെ കണക്കുകള്‍ പ്രകാരം, ശനിയാഴ്ച 1,29,000 ആളുകളാണ് അതിര്‍ത്തി കടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു ദിവസം അതിര്‍ത്തി കടക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ പോളണ്ട് അതിര്‍ത്തി കടന്നവരുടെ എണ്ണം 9,22,400 ആയി.

ഹംഗറി, മോള്‍ഡോവ, റൊമാനിയ, സ്ലൊവാക്യ എന്നീ അയല്‍ രാജ്യങ്ങളിലേക്കും ഉക്രെയ്‌നില്‍ നിന്ന് അഭയാര്‍ഥികള്‍ എത്തിയിട്ടുണ്ട്. ഉക്രെയ്‌നിലെ നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യന്‍ ഷെല്ലാക്രമണം തുടരുന്നതിനാല്‍ അഭയാര്‍ത്ഥി പ്രവാഹം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യന്‍ സൈന്യം ഉക്രെയ്‌ന്റെ തലസ്ഥാനമായ കീവിന് നേരെ ആക്രമണം ശക്തമാക്കുന്നതിനാല്‍ അഭയാര്‍ത്ഥി പ്രവാഹം കൂടുതല്‍ ശക്തമാകുമെന്നും യുഎന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടോഡ്രോസ് അഥാനോം ഗബ്രിയേസസും അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.