ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

കീവ്:  ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി ഉക്രെയ്നിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ റഷ്യ.  ഇന്ത്യന്‍ സമയം 12 .30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പടെയുള്ള വിവിധ രാഷ്ട്രത്തലവന്മാരുടെ ആവശ്യപ്രകാരമാണ് ഈ വെടി നിർത്തൽ പ്രഖ്യാപിച്ചത്.

കീവ്, കാര്‍കീവ്, സുമി,മരിയുപോള്‍ നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതേസമയം സുരക്ഷിത ഇടനാഴികള്‍ തുറക്കുമെന്നും ഇത് സാധാരണക്കാരെ രക്ഷിക്കാനുള്ള മൂന്നാം ശ്രമമെന്നും റഷ്യ അറിയിച്ചു.

മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള നഗരമാണ് സുമി. ഇന്ത്യന്‍ വിദ്യാര്‍ഥികളെ  ഉക്രെയ്നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക്  നീങ്ങുന്നതിനിടെയാണ് നാല് പ്രധാന നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

അതേസമയം ഉക്രെയ്നിലെ ലുഹാന്‍സ്കിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ ഇന്ന് റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഇവിടുത്തെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള പ്രദേശം കൂടിയാണ് ലുഹാന്‍സ്ക്. അവിടുത്തെ എണ്ണ സംഭരണശാലയിലാണ് ആക്രമണമുണ്ടായത്.

കാര്‍കീവിലും ഇന്നലെ രാത്രി വലിയ ആക്രമണമുണ്ടായി. ഉക്രെയ്നിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ശക്തമായ ആക്രമണം നടന്നെന്ന് ഉക്രെയ്ന്‍ സ്ഥിരീകരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.