മരിയുപോളിലെ പ്രസവാശുപത്രി വ്യോമാക്രമണത്തില്‍ റഷ്യ തകര്‍ത്തെന്ന് സെലെന്‍സ്‌കി; ഒട്ടേറെ പേര്‍ക്ക് പരിക്ക്

മരിയുപോളിലെ പ്രസവാശുപത്രി വ്യോമാക്രമണത്തില്‍ റഷ്യ തകര്‍ത്തെന്ന് സെലെന്‍സ്‌കി; ഒട്ടേറെ പേര്‍ക്ക് പരിക്ക്


കീവ്:റഷ്യ തുടരുന്ന വ്യോമാക്രമണത്തില്‍ ഉക്രേനിയന്‍ നഗരമായ മരിയുപോളിലെ പ്രസവ ആശുപത്രി തകര്‍ന്നതായി പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അറിയിച്ചു. 'കുട്ടികള്‍ അവശിഷ്ടങ്ങള്‍ക്കടിയിലാണെന്നും' ഉക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. തകര്‍ന്ന കെട്ടിടത്തിന്റെ വീഡിയോയും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കിട്ടു.

'മറിയുപോളിലെ പ്രസവ ആശുപത്രിയില്‍ റഷ്യന്‍ സൈനികരുടെ നേരിട്ടുള്ള ആക്രമണം. ജനങ്ങളും കുട്ടികളും അവശിഷ്ടങ്ങള്‍ക്കടിയില്‍. ക്രൂരത! ഭീകരതയെ അവഗണിച്ച് ലോകം എത്രനാള്‍ കൂട്ടാളികളായിരിക്കും? ആകാശം ഉടന്‍ അടയ്ക്കൂ! കൊലപാതകങ്ങള്‍ നിര്‍ത്തൂ! നിങ്ങള്‍ക്ക് ശക്തിയുണ്ട്, പക്ഷേ നിങ്ങള്‍ക്ക് മനുഷ്യത്വം നഷ്ടപ്പെടുന്നതായി തോന്നുന്നു, '- സെലന്‍സ്‌കി ട്വിറ്ററില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.ലേബര്‍ റൂമില്‍ കിടന്നിരുന്ന ഒരു സ്ത്രീ സഹിതം ചുരുങ്ങിയത് 17 പേര്‍ക്ക് പരിക്കേറ്റതായാണ് ആദ്യ റിപ്പോര്‍ട്ട്.

ആശുപത്രി തകര്‍ത്തതായുള്ള ആരോപണം റഷ്യ നേരിട്ടു നിഷേധിച്ചില്ല. അതേസമയം, ഉക്രെയ്നിന് നേരെയുള്ള ആക്രമണത്തില്‍ സിവിലിയന്മാരെ ലക്ഷ്യം വച്ചെന്ന പരാതി നിഷേധിച്ചു.റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ നിന്ന് സിവിലിയന്മാരെ രക്ഷിക്കാന്‍ തന്റെ രാജ്യത്തിന് മുകളില്‍ വ്യോമ ഗതാഗത നിരോധിത മേഖല ഏര്‍പ്പെടുത്തണമെന്ന് ഉക്രേനിയന്‍ നേതാവ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മോസ്‌കോയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുന്ന ഒരു നീക്കമായാണ് നാറ്റോ ഇതിനെ കാണുന്നത്.

മരിയുപോളിലെ സിറ്റി കൗണ്‍സില്‍ അറിയിച്ചു: 'റഷ്യന്‍ അധിനിവേശ സേന കുട്ടികളുടെ ആശുപത്രിയില്‍ നിരവധി ബോംബുകള്‍ വര്‍ഷിച്ചു. നാശം വളരെ വലുതാണ് '. നാശനഷ്ടങ്ങളുടെ കണക്കുകള്‍ എടുക്കാനായിട്ടില്ലെന്നും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.ഉക്രേനിയന്‍ പ്രതിരോധ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു: '400,000-ത്തിലധികം ആളുകളെ മരിയുപോളില്‍ റഷ്യ ബന്ദികളാക്കി. മാനുഷിക സഹായവും പലായനവും തടയുന്നു. വിവേചനരഹിതമായ ഷെല്ലാക്രമണം തുടരുകയാണ്. ഏകദേശം 3,000 നവജാത ശിശുക്കള്‍ക്ക് മരുന്നും ഭക്ഷണവും ഇല്ല. ഇടപെടണമെന്ന് ഞാന്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നു! സിവിലിയന്മാര്‍ക്കും ശിശുക്കള്‍ക്കും എതിരായുള്ള ക്രൂരമായ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ നിര്‍ബന്ധിക്കുക! '

ഇതുവരെ, സംഘര്‍ഷത്തില്‍ ഔദ്യോഗിക കണക്കനുസരിച്ച് 516 പേര്‍ കൊല്ലപ്പെടുകയും 908 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ പറഞ്ഞു.യഥാര്‍ത്ഥ കണക്കുകള്‍ 'വളരെ ഉയര്‍ന്നതാണ്' എന്ന് സൂചിപ്പിക്കുകയും ചെയ്തു.

കനത്ത പീരങ്കികളും ഒന്നിലധികം വിക്ഷേപണ റോക്കറ്റ് സംവിധാനങ്ങളും ഉള്‍പ്പെടെ റഷ്യന്‍ സൈന്യം ഉപയോഗിച്ച വ്യോമാക്രമണങ്ങളില്‍ നിന്നും സ്‌ഫോടനാത്മക ആയുധങ്ങളില്‍ നിന്നുമാണ് സിവിലിയന്‍മാര്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്. ചെര്‍നിഹിവ്, ഖാര്‍കിവ്, കെര്‍സണ്‍, മരിയുപോള്‍, കീവ് എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളിലെ നൂറുകണക്കിന് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചെന്നും യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.