മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. ക്യാൻസറിനുള്ള സ്റ്റിറോയ്ഡ് ചികിത്സയ്ക്ക് വിധേയനായ പുടിന് അതിന്റെ പാർശ്വഫലമായി ഉണ്ടാകാവുന്ന ഡൈമെൻഷ്യ, പാർക്കിൻസൺസ് രോഗം, റോയ്ഡ് രേജ് എന്നിവയിലേതെങ്കിലും മൂലം മസ്തിഷ്‌കത്തിന് തകരാറ് സംഭവിച്ചിട്ടുണ്ടെന് രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.
മോസ്കോ ക്രെംലിനിലെ അധികാരത്തിന്റെ ഇടനാഴികളിലെ ചില നിത്യസന്ദർശകരെ ഉദ്ധരിച്ചുകൊണ്ടാണ് ആസ്ട്രേലിയ, കാനഡ, ന്യുസിലാൻഡ്, ബ്രിട്ടൻ, അമേരിക്ക എന്നീ അഞ്ചു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികളുടെ സഖ്യമായ ഫൈവ് ഐസ് ഇന്റലിജൻസ് സഖ്യം ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ലോകം മുഴുവൻ എതിർക്കുമ്പോഴും ഉക്രെയ്ൻ ആക്രമിക്കാൻ എടുത്ത തീരുമാനത്തിനു പിന്നിൽ പുടിന്റെ മാനസിക ആരോഗ്യം തന്നെയാണ് കാരണമെന്ന് ഈ സഖ്യത്തിന്റെ വക്താവ് പറയുന്നു. അടുത്ത കാലത്തെ പുടിന്റെ പെരുമാറ്റവും സംസാര രീതിയുമൊക്കെ പൊതുവേ രഹസ്യാന്വേഷണ കേന്ദ്രങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്. മാത്രമല്ല, ക്രെംലിനിലെത്തുന്ന സന്ദർശകരുമായി അദ്ദേഹം അകലം പാലിക്കുന്നതും പലരും ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷക്കാലത്തോളമായി പുടിന്റെ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ് ഏറെ മാറിയിട്ടുണ്ടെന്നും ചില രഹസ്യാന്വേഷണ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം പറയുന്നതിലെയും അദ്ദേഹം ലോകത്തെ എങ്ങനെ കാണുന്നു എന്നതിലേയും വ്യക്തതയും കൃത്യതയും കുറയുന്നത് അദ്ദേഹത്തിന്റെ ചുറ്റും നിൽക്കുന്നവർ അറിയുന്നുണ്ട് എന്നും ഈ വിദഗ്ദർ പറയുന്നു.
വ്യക്തമായും കൃത്യമായും ചിന്തിക്കാനുള്ള കഴിവ് ഇല്ലാതെയിരിക്കുകയും അതോടൊപ്പം യുദ്ധമുഖത്തുനിന്നും തെറ്റായ വിവരങ്ങൾ ലഭിക്കുകയും ചെയ്താൽ, അവിടെ പരാജയം ഉറപ്പാണ്. ഇതാണ് ഇപ്പോൾ റഷ്യയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ഇവർ പറയുന്നത്.
ശാരീരിക പ്രശ്നങ്ങളിൽ നിന്നും ഉടലെടുത്ത മാനസിക പ്രശ്നങ്ങൾ മൂലം പുടിൻ വലയുകയാണെന്ന ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ചില പാശ്ചാത്യ വിദഗ്ദർ പറയുന്നത് ഒന്നുകിൽ പാർക്കിൻസൺസ് അല്ലെങ്കിൽ ഡൈമെൻഷ്യ പോലുള്ള രോഗങ്ങൾ കാരണം പുടിന്റെ മസ്തിഷ്‌കത്തിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ടാകാം എന്നാണ്.
അതല്ലെങ്കിൽ അദ്ദേഹത്തിന് അർബുദം പിടിപെട്ടിട്ടുണ്ടാകാം എന്നും ആ രോഗവും അതിന്റെ ചികിത്സയും അദ്ദേഹത്തിന്റെ മനോനില തെറ്റിച്ചിരിക്കമെന്നും അവർ കരുതുന്നു. സ്റ്റിറോയ്ഡുകൾ ദീർഘകാലം സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന റോയ്ഡ് റേജ് എന്ന അവസ്ഥയാണ് പുടിന് ഇപ്പോഴുള്ളത് എന്നാതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.