കീവ്: റഷ്യ വളരെപ്പെട്ടന്ന് നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണം. ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി ഉക്രെയ്നുമേല്‍ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലന്‍സ്കി പറഞ്ഞു.
അതേസമയം പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന സൈനിക താവളം റഷ്യ ആക്രമിച്ചതില്‍ കടുത്ത പ്രതിഷേധവുമായി അമേരിക്ക രംഗത്തെത്തി. ആക്രമണത്തെ ശക്തമായി അപലപിച്ച യുഎസ് റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പോളണ്ട്-ഉക്രെയ്ൻ അതിര്‍ത്തിക്ക് സമീപമുള്ള യവോരിവ് നഗരത്തിലാണ് റഷ്യ ആക്രമണം നടത്തിയത്.
പോളണ്ട് അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെയാണ് വ്യോമ ആക്രമണം ഉണ്ടായത് എന്നതുകൊണ്ട് തന്നെ ഇത് സംഘര്‍ഷത്തിന്റെ ഗുരുതരാവസ്ഥ കൂട്ടുന്നുവെന്ന് ബ്രിട്ടന്‍ ആശങ്കയറിയിക്കുന്നുണ്ട്. അതേസമയം റഷ്യയുടെ അധിനിവേശം നാറ്റോ സഖ്യരാജ്യത്തിന് നേര്‍ക്കുവന്നാല്‍ കൂട്ടായ സംരക്ഷണമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മുന്നറിയിപ്പ് നല്‍കി.