'ഇസ്ലാമോഫോബിയയെ' മാത്രം അപകടകരമായി കാണുന്ന നയം ദോഷകരം : യു.എന്‍ നടപടിയെ വിമര്‍ശിച്ച് ഇന്ത്യ

 'ഇസ്ലാമോഫോബിയയെ' മാത്രം അപകടകരമായി കാണുന്ന നയം ദോഷകരം : യു.എന്‍ നടപടിയെ വിമര്‍ശിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: എല്ലാ മതങ്ങള്‍ക്കുമെതിരായ നിലപാടുകള്‍ ലോകവ്യാപകമായിരിക്കേ ഒരു മതത്തെ മാത്രം സംരക്ഷിക്കാനുള്ള ത്വര തുറന്നു കാട്ടി 'ഇസ്ലാമോഫോബിയയെ പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ദിനം' പ്രഖ്യാപിച്ച ഐക്യരാഷ്ട്ര സഭാ നടപടിയെ വിമര്‍ശിച്ച് ഇന്ത്യ. ഇസ്ലാമോഫോബിയയെ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കുന്നത്, മറ്റെല്ലാ മതങ്ങള്‍ക്കുമെതിരായി നടക്കുന്ന ആക്രമണങ്ങളുടെ ഗൗരവം കുറയ്ക്കുമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി.

മതങ്ങള്‍ക്കുമെതിരെ വെറുപ്പും ഭയവും വിവേചനവും ഉണ്ടാകുന്ന അവസ്ഥ ഒറ്റപ്പെട്ടതല്ല. അത് അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് തിരുമൂര്‍ത്തി പറഞ്ഞു.ഇസ്ലാമോഫോബിയ മാത്രം എടുത്ത് പറയുന്നതിന് പകരം 'റിലീജിയോഫോബിയ' അംഗീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണം. അമുസ്ലീം സമുദായങ്ങള്‍ക്കെതിരെയാണ് ഇത്തരം ആക്രമണങ്ങള്‍ നിരന്തരം നടക്കുന്നത്.മറ്റ് മതങ്ങള്‍ക്കെതിരായി പ്രചാരണത്തിന്റെ ഗൗരവത്തെ ഈ പ്രമേയം കുറച്ച് കാണിക്കുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

യു.എന്‍ അംഗീകരിച്ച ഇസ്ലാമോഫോബിയ എന്ന പ്രമേയം മതങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒന്നിലധികം ഫോബികയകളിലേക്ക് നയിക്കാനും ഐക്യരാഷ്ട്രസഭയെ മത ക്യാമ്പുകളായി വിഭജിക്കാനും ഇട നല്‍കുന്ന ഒരു മാതൃക സൃഷ്ടിക്കുന്നില്ലെന്ന് പ്രതീക്ഷിക്കുന്നു- തിരുമൂര്‍ത്തി പറഞ്ഞു.'ഏതെങ്കിലും ഒരു പ്രത്യേക മതത്തിനെതിരായ ഫോബിയയെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നതില്‍, മറ്റ് മതങ്ങളെ അങ്ങനെ അവഗണിക്കുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്.'

ഇസ്ലാമോഫോബിയയെ പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ദിനമായി മാര്‍ച്ച് 15 നെ പ്രഖ്യാപിക്കാനുള്ള പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് അറിയിച്ചത്. ഇസ്ലാമോഫോബിയയെ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കുന്നത്, മറ്റെല്ലാ മതങ്ങള്‍ക്കുമെതിരായി നടക്കുന്ന ആക്രമണങ്ങളുടെ ഗൗരവം കുറയ്ക്കുന്നു എന്നും സ്ഥിരം പ്രതിനിധി നിരീക്ഷിച്ചു.ഹിന്ദു സംസ്‌കാരം ആചരിക്കുന്ന 1.2 ബില്യണ്‍ ജനങ്ങള്‍ ലോകത്തുണ്ട്. ബുദ്ധിസത്തില്‍ 535 മില്യണ്‍ ആളുകളും, സിഖ് മതത്തില്‍ 30 മില്യണ്‍ ആളുകളും വിശ്വസിക്കുന്നു. ഇവര്‍ക്കെല്ലാം എതിരെയും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

ബാമ്യന്‍ പ്രതിമകള്‍ നശിപ്പിച്ചതാര്?

ഗുരുദ്വാരകളിലും, ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും ആക്രമണങ്ങള്‍ നടക്കുന്നത് അവഗണിക്കാനാകില്ല. ഈ മതങ്ങള്‍ക്കെതിരെ ചില രാജ്യങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്നത് വ്യക്തമാണ്. ബാമ്യന്‍ ബുദ്ധ പ്രതിമകള്‍ നശിപ്പിച്ച സംഭവം, ഗുരുദ്വാര ചട്ടലംഘനം, സിഖ് കൂട്ടക്കൊല, ക്ഷേത്രങ്ങള്‍ ആക്രമിക്കല്‍, അക്രമത്തെ മഹത്വവല്‍ക്കരിക്കല്‍ എന്നിവയെല്ലാം മതവിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ്. ഇതെല്ലാം ഒരു തരത്തില്‍ ഫോബിയ കൂടിയാണ്.

ഒ.ഐ.സിയും (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍) പാകിസ്ഥാനും മുന്നോട്ടുവെച്ച പ്രമേയത്തിന് അനുമതി നല്‍കിക്കൊണ്ടായിരുന്നു ഇസ്ലാമോഫോബിയയെ പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ദിനം പ്രഖ്യാപിക്കാനുള്ള യു.എന്നിന്റെ തീരുമാനം.ഒ.ഐ.സിയില്‍ അംഗങ്ങളായ 57 രാജ്യങ്ങള്‍ക്ക് പുറമെ ചൈനയും റഷ്യയുമടക്കം എട്ട് രാജ്യങ്ങള്‍ കൂടി പ്രമേയത്തെ പിന്തുണച്ചിരുന്നു. 51 ഇസ്ലാം മതവിശ്വാസികളുടെ മരണത്തിന് കാരണമായ ന്യൂസിലാന്‍ഡിലെ മസ്ജിദ് ആക്രമണം നടന്ന ദിവസമാണ് മാര്‍ച്ച് 15.

'ഇസ്ലാമോഫോബിയ ഒരു യാഥാര്‍ത്ഥ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ തെളിവുകള്‍- മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണം, വിവേചനം, അക്രമം- എന്നിവ വര്‍ധിച്ച് വരികയാണ്,'- യു.എന്നിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായ, അംബാസഡര്‍ മുനീര്‍ അക്രം പറഞ്ഞു.ഇതിലൂടെ ഇസ്ലാമോഫോബിയക്കെതിരായി പോരാടേണ്ടതിന്റെ ഓര്‍മപ്പെടുത്തലായി എല്ലാ വര്‍ഷവും മാര്‍ച്ച് 15 മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.