ബാഗ്ദാദ്: മുപ്പത് ജീവനക്കാരുമായി ദുബായിൽ നിന്ന് ഇറാഖിലേക്കു പോകവേ ചരക്ക് കപ്പൽ മുങ്ങി. കപ്പലിലെ എല്ലാവരും സുരക്ഷിതരാണ്.
ഇന്ത്യക്കാരുള്ളപ്പെടെ 30 പേരാണ് കപ്പലിലുണ്ടായിരുന്നത്. റാഷിദ് തുറമുഖത്തു നിന്ന് ഇറാഖിലെ ഉം ഖസറിലേക്കു കാറുകളുമായി പോകുകയായിരുന്ന 'അൽ സലാമി' എന്ന കപ്പലാണ് മുങ്ങിയത്. കപ്പൽ തെക്കൻ ഇറാൻ തീരത്തു നിന്ന് 45 കിലോമീറ്റർ അകലെയാണ് മുങ്ങിയതെന്ന് ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നും അവർ വ്യക്തമാക്കി.
15ന് പുറപ്പെട്ട കപ്പൽ ഇന്ന് ഇറാഖിൽ എത്തേണ്ടതായിരുന്നു. പാക്കിസ്ഥാൻ, സുഡാൻ, യുഗാണ്ട, ടാൻസനിയ, ഇത്യോപ്യ എന്നിവിടങ്ങളിലെ ജീവനക്കാരും കപ്പലിൽ ഉണ്ട്.
കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. വെള്ളത്തിൽ വീണ രണ്ട് പേരെയടക്കം രക്ഷപ്പെടുത്തിയെന്നും കപ്പലുടമകളായ സാലിം അൽ മക്രാനി കാർഗോ ഗ്രൂപ് അറിയിച്ചു. അതേസമയം ജീവനക്കാരിൽ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല .
16 ജീവനക്കാരെ ഇറാൻ ദൗത്യസേനയും ഒരാളെ സമീപത്തെ ടാങ്കറിലുള്ളവരും രക്ഷപ്പെടുത്തിയെന്നും 11 പേർ ലൈഫ് റാഫ്റ്റിൽ സുരക്ഷിതരാണെന്നുമായിരുന്നു ആദ്യ റിപ്പോർട്ട്. ബാക്കിയുള്ള രണ്ട് പേരെയും രക്ഷപ്പെടുത്തിയെന്നാണു പുതിയ വിവരം.