കീവ്: റഷ്യ- ഉക്രെയ്ൻ യുദ്ധത്തില്‍ റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് റഷ്യന്‍ സൈന്യത്തിന് ഉക്രെയ്നില്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ മന്ത്രാലയം പുറത്തുവിട്ടത്.
14,700 സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമേ റഷ്യയുടെ വിവിധ തരത്തിലുള്ള 1,487 കവചിത വാഹനങ്ങള്‍, 96 വിമാനങ്ങള്‍, 230 പീരങ്കികള്‍, 947 വാഹനങ്ങള്‍ എന്നിവ തകര്‍ത്തതായി 'ഉക്രെയ്നിലെ റഷ്യന്‍ സേനയുടെ മാര്‍ച്ച് 20 വരെയുള്ള നഷ്ടം' എന്ന തലക്കെട്ടോടെ ഉക്രെയ്ന്‍ വിദേശമന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
അതേസമയം തുറമുഖ നഗരമായ മരിയോപോളില്‍ റഷ്യ നടത്തിയ ഉപരോധം 'വരാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ ഓര്‍മിക്കപ്പെടാവുന്ന ഒരു ഭീകരതയാണ്' എന്ന് സെലെന്‍സ്‌കി പറഞ്ഞു. റഷ്യയുടെ 'വിനാശകരമായ' യുദ്ധം കാരണം പത്ത് ദശലക്ഷം ആളുകള്‍ ജനസംഖ്യയുടെ നാലിലൊന്നില്‍ കൂടുതല്‍ ഇപ്പോള്‍ ഉക്രെയ്നിലെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ പറഞ്ഞു.