പാകിസ്താനില്‍ മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച ഹിന്ദു പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി

പാകിസ്താനില്‍ മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച ഹിന്ദു പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി


ഇസ്ലാമാബാദ്: മതം മാറ്റാന്‍ തട്ടിക്കൊണ്ടുപോകുന്നതിനിടെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 18 വയസ്സുള്ള ഹിന്ദു പെണ്‍കുട്ടി വെടിയേറ്റ് മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂജാ ഓദ് കൊല്ലപ്പെട്ടത് അക്രമികളോട് ചെറുത്തുനിന്നതിനാലാണെന്നും സുക്കൂരിലെ രോഹിയിലുള്ള തെരുവിന് നടുവില്‍ വച്ചാണ് വെടിയുണ്ടയ്ക്കിരയായതെന്നും 'ദി ഫ്രൈഡേ ടൈംസ്' പത്രത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാനിലെ ഒറ്റപ്പെട്ട സംഭവമല്ല പൂജയുടെ കൊലപാതകം. ഓരോ വര്‍ഷവും നൂറുകണക്കിന് ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട സ്ത്രീകളെ നിരന്തരം തട്ടിക്കൊണ്ടു പോകുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്നു. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ നിര്‍ബന്ധിത വിവാഹങ്ങളുടെയും മതപരിവര്‍ത്തനത്തിന്റെയും പ്രശ്നം ദീര്‍ഘകാലമായി അഭിമുഖീകരിക്കുന്നുണ്ടെന്നും പരാതികള്‍ വിഫലമാകുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

പാകിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് പാകിസ്ഥാനിലെ മൊത്തം ജനസംഖ്യയില്‍ ഹിന്ദു വിഭാഗക്കാര്‍ 1.60 ശതമാനവും സിന്ധില്‍ 6.51 ശതമാനവുമാണ്.രാജ്യത്തെ ജനസംഖ്യയുടെ 1.27 ശതമാനമാണ് ക്രിസ്ത്യാനികള്‍.

ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പല അവകാശ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ, നിര്‍ബന്ധിത മതപരിവര്‍ത്തനവും വിവാഹവും നിരോധിക്കാന്‍ സിന്ധിലെ പ്രവിശ്യാ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. പക്ഷേ, മുസ്ലീം പുരുഷന്മാരുമായി പ്രണയത്തിലായ ശേഷമേ ഇത്തരം പെണ്‍കുട്ടികള്‍ മതം മാറുകയുള്ളൂ എന്ന വിചിത്ര വാദവുമായി മതവാദികള്‍ ബില്ലിനെ എതിര്‍ത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.