സൗരയൂഥത്തിന് പുറത്ത് 65 ഗ്രഹങ്ങള്‍ കൂടി കണ്ടെത്തി; ആകെ 5,000 ത്തിലധികം, ചിലത് ഭൂമിയെ പോലെ:നാസ

സൗരയൂഥത്തിന് പുറത്ത് 65 ഗ്രഹങ്ങള്‍ കൂടി കണ്ടെത്തി; ആകെ 5,000 ത്തിലധികം, ചിലത് ഭൂമിയെ പോലെ:നാസ

ന്യൂയോര്‍ക്ക് :സൗരയൂഥത്തിന് പുറത്ത് 5,000ത്തിലധികം ഗ്രഹങ്ങളുണ്ടെന്ന സ്ഥിരീകരണവുമായി നാസ. പുതുതായി 65 ഗ്രഹങ്ങള്‍ കൂടി ഈയിടെ കണ്ടെത്തി. ബഹിരാകാശ പര്യവേക്ഷണത്തില്‍ പുതിയ നാഴികക്കല്ലാകുന്ന വിജ്ഞാനമാണ് ഇതോടെ നാസ പുറത്തുവിട്ടിരിക്കുന്നത്.

65 ഗ്രഹങ്ങളെക്കുറിച്ചും വിശദമായി പഠനം നടത്താന്‍ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് നാസ. ഈ ഗ്രഹങ്ങളുടെ ഉപരിതലത്തില്‍ ജലം, സൂക്ഷ്മാണുക്കള്‍, വാതകങ്ങള്‍, ജീവന്റെ സാന്നിധ്യം എന്നിവയുണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

ഘടനയുടെയും സ്വഭാവത്തിന്റെയും കാര്യത്തില്‍ വ്യത്യസ്തതയാര്‍ന്നതാണ് നാസ കണ്ടെത്തിയ 5000ത്തിലധികം ലോകങ്ങളെന്നും ശാസ്തരജ്ഞര്‍ വ്യക്തമാക്കുന്നു. ഭൂമി പോലെയുള്ളവ, ചെറിയ പാറകള്‍ നിറഞ്ഞവ, വ്യാഴത്തേക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ളവ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഒരേസമയം രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെയും, സജീവമല്ലാത്ത നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെയും കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കിടെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. പുതിയ ഗ്രഹങ്ങളുടെ കണ്ടെത്തല്‍ ഏറെ ശ്രമകരവും പ്രയാസകരവുമായ പ്രക്രിയയാണ്. ഇതിന് വര്‍ഷങ്ങളോളം സമയമെടുത്ത് ഭൂമിയിലെയും ബഹിരാകാശത്തെയും ദൂരദര്‍ശിനികളിലൂടെ നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. ഭൂമിയെ പോലെ മറ്റേതെങ്കിലും ഗ്രഹവും ഇവിടുത്തെ മനുഷ്യരെ പോലെ മറ്റു ജീവികളും ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ നിലനില്‍ക്കുന്നുണ്ടോയെന്നാണ് ഇനിയും ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം.

മനുഷ്യന്‍ ആകാശത്തേക്ക് നോക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ ഉത്തരം കിട്ടാതെ നില്‍ക്കുന്നു ഈ പ്രപഞ്ചത്തില്‍ നാം മാത്രമാണോ ഉള്ളതെന്ന ചോദ്യം. വര്‍ഷങ്ങള്‍ക്കിപ്പുറം ജിജ്ഞാസ നിറഞ്ഞ ആ ചോദ്യത്തിന് ഭാഗിക ഉത്തരമേ ഇതുവരെ കിട്ടിയിട്ടുള്ളൂ. സൗരയൂഥ ഘടന കണ്ടെത്തിയതും സൂര്യന് ചുറ്റുമുള്ള ഗ്രഹ പരിക്രമണങ്ങളുടെ സൂക്ഷ്മ ഗതിക്കു സമവാക്യങ്ങള്‍ നിര്‍ണ്ണയിച്ചതുമെല്ലാം ഈ ദിശയിലെ സുപ്രധാന സംഭവങ്ങള്‍ തന്നെ.ഇതിന്റെ അനുബന്ധമായാണ് സൗരയൂഥത്തിനും ആകാശ ഗംഗയ്ക്കുമപ്പുറത്തേക്കുള്ള അന്വേഷണങ്ങളില്‍ നാസ കൂടുതല്‍ ശ്രദ്ധയൂന്നുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.