വാഴ്‌സോ:ഉക്രെയ്ന്‍ യുദ്ധം മുറുകുന്നതിനിടെ ചാരവൃത്തിയുടെ പേരില്‍ 45 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതായി പോളണ്ട്. അതേസമയം, പോളണ്ടിലെ റഷ്യന്‍ അംബാസഡര്‍ സെര്‍ജി ആന്‍ഡ്രിയേവ് പുറത്താക്കല്‍ സ്ഥിരീകരിച്ചെങ്കിലും ചാരവൃത്തി ആരോപണം അടിസ്ഥാനരഹിതമാണെന്ന് അവകാശപ്പെട്ടു.
പോളണ്ടിന്റെ ആഭ്യന്തര മന്ത്രി മാരിയസ് കാമിന്‍സ്‌കി ട്വിറ്ററിലൂടെയാണ് നയതന്ത്രജ്ഞരെ പുറത്താക്കിയതായി അറിയിച്ചത്. 'നയതന്ത്രജ്ഞരെന്ന് നടിച്ച 45 റഷ്യന്‍ ചാരന്മാരെ പോളണ്ട് പുറത്താക്കി,' അദ്ദേഹം എഴുതി. റഷ്യക്കു വേണ്ടി പോളണ്ടില്‍ നിന്നു ചാരവൃത്തി നടത്തുന്ന പ്രത്യേക സേവന ശൃംഖല തകര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
പുറത്താക്കപ്പെട്ട വ്യക്തികള്‍ക്ക് പോളണ്ട് വിടാന്‍ അഞ്ച് ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്ന് റഷ്യന്‍ അംബാസഡര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.'ആരോപണങ്ങള്‍ക്ക് അടിസ്ഥാനമൊന്നുമില്ല.' പ്രതികാര നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം റഷ്യയില്‍ നിക്ഷിപ്തമാണെന്നും അദ്ദേഹം അറിയിച്ചു.'എംബസികള്‍ നാമമാത്രമായി നിലനില്‍ക്കുന്നു, അംബാസഡര്‍മാര്‍ മാത്രമാണ് അവശേഷിക്കുന്നത്.'
ഇതിനിടെ, റഷ്യക്കു വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന ഒരു പോളിഷ് പൗരനെ തടങ്കലില്‍ വച്ചതായി പോളണ്ടിന്റെ ചാരവൃത്തി വിരുദ്ധ സേവനമായ എബിഡബ്ല്യു പ്രഖ്യാപിച്ചു. ഇയാള്‍ വാഴ്‌സോയുടെ രജിസ്ട്രി ഓഫീസിലെ ആര്‍ക്കൈവിലാണ് ജോലി ചെയ്തിരുന്നതെന്ന് എബിഡബ്ല്യു വക്താവ് സ്റ്റാനിസ്ലാവ് സറിന്‍ ട്വിറ്ററില്‍ പറഞ്ഞു. 'സംശയിക്കുന്നയാളുടെ പ്രവര്‍ത്തനം പോളണ്ടിന്റെ ആന്തരികവും ബാഹ്യവുമായ സുരക്ഷയ്ക്ക് ഭീഷണിയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.