ഇടപാടുകള്‍ കൃത്യ സമയത്ത് അറിയിച്ചില്ല; ആക്‌സിസ് ബാങ്കിന് പിഴയിട്ട് സെബി

ഇടപാടുകള്‍ കൃത്യ സമയത്ത് അറിയിച്ചില്ല; ആക്‌സിസ് ബാങ്കിന് പിഴയിട്ട് സെബി

മുംബൈ: മര്‍ച്ചന്റ് ബാങ്കര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ആക്സിസ് ബാങ്കിന് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മര്‍ച്ചന്റ് ബാങ്കറാണ് ആക്സിസ് ബാങ്ക്.

2016 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെ മര്‍ച്ചന്റ് ബാങ്കേഴ്‌സ് ചട്ടങ്ങള്‍ക്ക് കീഴിലുള്ള നിയമങ്ങള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതായി 11 പേജുള്ള ഉത്തരവില്‍ സെബിയുടെ അഡ്ജുഡിക്കേറ്റിംഗ് ഓഫീസര്‍ സുരേഷ് ബി മേനോന്‍ പറഞ്ഞു.

ഈ കാലയളവില്‍ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നടത്തിയ 22 ഡെറ്റ് ഇഷ്യൂവുകളില്‍ ആക്സിസ് ബാങ്ക് മര്‍ച്ചന്റ് ബാങ്കറായി പ്രവര്‍ത്തിച്ചതായി കണ്ടെത്തി. അക്കാലത്ത് പ്രസ്തുത കമ്പനികള്‍ ഇഷ്യൂ ചെയ്ത 9 ഡെറ്റ് ഇഷ്യൂകളില്‍ നിന്ന് ആക്‌സിസ് ബാങ്ക് സെക്യൂരിറ്റികള്‍ വാങ്ങിയിരുന്നു.

ഈ ഇടപാടുകളുടെ വിവരങ്ങള്‍ സെബിയെ അറിയിക്കുന്നതില്‍ ആക്‌സിസ് ബാങ്ക് പരാജയപ്പെട്ടു. ഇതിനാലാണ്, മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ഇപ്പോള്‍ ബാങ്കിന് പിഴ ചുമത്തിയിരിക്കുന്നത്. സെബിയുടെ നിയന്ത്രണങ്ങള്‍ അനുസരിച്ച് സെക്യൂരിറ്റികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇടപാട് പൂര്‍ത്തിയായി 15 ദിവസത്തിനകം സെബിയില്‍ സമര്‍പ്പിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.