കടുത്ത പ്രതിസന്ധിയില്‍: റബ്‌കോയുടെ ആസ്ഥാന മന്ദിരം അടക്കം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

കടുത്ത പ്രതിസന്ധിയില്‍: റബ്‌കോയുടെ ആസ്ഥാന മന്ദിരം അടക്കം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: സിപിഎം നിയന്ത്രിത സഹകരണ സ്ഥാപനമായ റബ്‌കോ കടുത്ത പ്രതിസന്ധിയില്‍. സഹകരണ സംഘങ്ങളുടെ നിക്ഷേപം തിരിച്ച് കൊടുക്കാനാകാതെ പ്രതിസന്ധിയില്‍ കുഴഞ്ഞിരിക്കുകയാണ് റബ്‌കോ.

വായ്പാ തിരിച്ചടവുകള്‍ മുടങ്ങിയതിനൊപ്പം നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവും കൂടിയതോടെ കോടികളുടെ നഷ്ടക്കണക്കിലായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റബ്‌കോ. ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം കൊടുക്കുന്നതിന് പോലും തടസം നേരിട്ടു. ഇതിനിടയിലാണ് സഹകരണ സംഘങ്ങളുടെ നിക്ഷേപം തിരിച്ച് കൊടുക്കാന്‍ പോലും ഗതിയില്ലാത്ത പുതിയ പ്രതിസന്ധി.

സംഘങ്ങളുടെ പരാതിയില്‍ റബ്‌കോയുടെ ആസ്ഥാന മന്ദിരം അടക്കം ജപ്തി ചെയ്യാനാണ് കോടതി ഉത്തരവ്. എന്നാല്‍ വായ്പാ ബാധ്യതയുടെ പേരില്‍ സര്‍ക്കാരില്‍ ഈടുവച്ച സ്വത്താണെന്ന് ചൂണ്ടിക്കാട്ടി ജപ്തിയില്‍ നിന്ന് റബ്‌കോയെ രക്ഷിക്കാനാണ് സഹകരണ വകുപ്പ് നീക്കം.

നിക്ഷേപം തിരിച്ച് കിട്ടുന്നില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് വാഴയൂര്‍, മഞ്ചേശ്വരം, തൃക്കളത്തൂര്‍ സഹകരണ സംഘങ്ങളാണ് കോടതിയെ സമീപിച്ചത്. കണ്ണൂരിലെ റബ്കോയുടെ ഉടമസ്ഥതയിലുള്ള 67.5 സെന്റ് സ്ഥലവും ഹെഡ് ഓഫീസ് കെട്ടിടവും ജപ്തി ചെയ്യാനാണ് കോടതി ഉത്തരവ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.