കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. വിലയക്കയറ്റം നിയന്ത്രിക്കുന്നതിന് സർക്കാർ യോഗത്തിൽ കാര്യമായ നിർദ്ദേശങ്ങളൊന്നും ഉയർന്നുവന്നില്ല.
പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് അനിയന്ത്രിതമായി തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചർച്ചകൾ ശ്രീലങ്കയിൽ സജീവമായി നടക്കുന്നുണ്ടെങ്കിലും വേണ്ട പരിഹാരങ്ങൾ ഇതുവരെ സർക്കാരിന് മുന്നിലെത്തിയിട്ടില്ല.
ശ്രീലങ്കയെ കയ്യയച്ച് സഹായിക്കാനായി മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിട്ടില്ല. ഇന്ത്യയെയും ചൈനയേയും ശ്രീലങ്ക പ്രതിസന്ധിക്കിടെ പ്രതീക്ഷയോടെ നോക്കുന്നത്. ബിംസ്‌ടെക് രാജ്യങ്ങളുടെ യോഗത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ ശ്രീലങ്കയിലെത്തും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യയുടെ സഹായം തേടാനാണ് ശ്രീലങ്കയുടെ ശ്രമം.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേർ രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി.
ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.