ആ 'മാഡം' കാവ്യ മാധവന്‍ എന്ന സംശയത്തില്‍ ക്രൈംബ്രാഞ്ച്; ചോദ്യം ചെയ്യാന്‍ ഉടന്‍ നോട്ടീസ് നല്‍കും

ആ 'മാഡം' കാവ്യ മാധവന്‍ എന്ന സംശയത്തില്‍ ക്രൈംബ്രാഞ്ച്; ചോദ്യം ചെയ്യാന്‍ ഉടന്‍ നോട്ടീസ് നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും. മൂന്ന് മാസത്തിനുള്ളില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വധഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

കാവ്യയെ ചോദ്യം ചെയ്യാന്‍ നടപടി തുടങ്ങിയപ്പോള്‍ ചെന്നൈയിലാണെന്നാണ് അവര്‍ അറിയിച്ചത്. അടുത്ത ആഴ്ചയേ തിരിച്ചെത്തൂ. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കം മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്യേണ്ടതുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഉപ ഹര്‍ജിയിലാണ് ഇക്കാര്യങ്ങളുള്ളത്.

തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി തള്ളിയ ഹൈകോടതി, ഏപ്രില്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് മാര്‍ച്ച് എട്ടിന് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം തേടി ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഡിജിറ്റല്‍ തെളിവുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും ഇനിയും ഒട്ടേറെ ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയാലെ കാവ്യയടക്കമുള്ളവരെ ഫലപ്രദമായി ചോദ്യം ചെയ്യാനാകൂ.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലാണെങ്കിലും പല ദിവസങ്ങളില്‍ മറ്റുള്ളവര്‍ കണ്ടതായി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.