സിന്ധുവിന്റെ ആത്മഹത്യ: ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ടിനെതിരെ നടപടി; അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

സിന്ധുവിന്റെ ആത്മഹത്യ: ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ടിനെതിരെ നടപടി; അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

മാനന്തവാടി: മോട്ടോര്‍ വാഹന വകുപ്പ് ജീവക്കാരി പി എ സിന്ധു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയയായ മാനന്തവാടി സബ് ആര്‍ടിസി ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് അജിതകുമാരിക്കെതിരെ നടപടി. ഉദ്യോഗസ്ഥയോട് അവധിയില്‍ പ്രവേശിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു.

ആരോപണ വിധേയയായ ഉദ്യോഗസ്ഥ അവധിയില്‍ പോകണം. പ്രാഥമിക അന്വേഷണത്തില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടെന്നാണ് മനസിലാക്കുന്നതെന്നും വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സിന്ധുവിന്റെ ആത്മഹത്യയില്‍ ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി രാജീവാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഓഫിസിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. നിര്‍ബന്ധിത അവധിയില്‍ പോയ ജൂനിയര്‍ സൂപ്രണ്ട് അജിതകുമാരിക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് വിവരം.

സിന്ധുവിന്റെ ആത്മഹത്യയ്ക്ക് കാരണം സഹപ്രവര്‍ത്തകരുടെ മാനസിക പീഡനമാണെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. സിന്ധുവിന്റെ ഡയറിയില്‍ അജിത കുമാരിയടക്കമുള്ളവരെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഓഫിസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ കുറിച്ചിരുന്നു.

മാനസികമായി പീഡിപ്പിച്ച ചില സഹപ്രവര്‍ത്തകരുടെ പേരുകളും ഡയറിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.