അറ്റ്‌ലസ് രാമചന്ദ്രന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി; നടപടി സൗത്ത് ഇന്ത്യന്‍ ബാങ്കിനെ കബളിപ്പിച്ച് വായ്പ നേടിയതില്‍

അറ്റ്‌ലസ് രാമചന്ദ്രന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി; നടപടി സൗത്ത് ഇന്ത്യന്‍ ബാങ്കിനെ കബളിപ്പിച്ച് വായ്പ നേടിയതില്‍

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറ്റ്‌ലസ് ജുവലറിയുടെ 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. അറ്റ്‌ലസ് ജൂവലറി പ്രൈവറ്റ് ലിമിറ്റഡ്, അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന എം.എം രാമചന്ദ്രന്‍, ഇന്ദിര രാമചന്ദ്രന്‍ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സ്വര്‍ണം, വെള്ളി, രത്നാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിനെ കബളിപ്പിച്ച് വായ്പ നേടിയതിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലെടുത്ത പണം തട്ടിപ്പു കേസിലാണ് ഇഡി നടപടി. വ്യാജ രേഖകള്‍ ചമച്ച് ബാങ്കിന്റെ റൗണ്ട് സൗത്ത് ശാഖയില്‍നിന്ന് ഇവര്‍ 242.40 കോടിയുടെ വായ്പ സംഘടിപ്പിച്ചതായി ഇഡി പറയുന്നു. 2013 മാര്‍ച്ച് 21 മുതല്‍ 2018 സെപ്റ്റംബര്‍ 26 വരെയുള്ള കാലയളവിലാണിത്.

വായ്പ ഇവര്‍ തിരിച്ചടച്ചില്ല. കേസില്‍ അന്വേഷണം തുടരുകയാണ്. നേരത്തെ യുഎഇയില്‍ വായ്പയെടുത്ത് തിരിച്ചടവില്‍ മുടക്കം വരുത്തിയ കേസില്‍ അറ്റ്ലസ് രാമചന്ദ്രന്‍ ജയിലില്‍ കിടന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും പ്രവാസി വ്യവസായികളുടെയും ഇടപെടലിനെത്തുടര്‍ന്നാണ് ജയില്‍ മോചനം സാധ്യമായത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.