കന്നി യാത്രയില്‍ തന്നെ അപകടം; സംഭവത്തില്‍ ദുരൂഹതയെന്ന് കെഎസ്ആര്‍ടിസി സിഎംഡി

കന്നി യാത്രയില്‍ തന്നെ അപകടം; സംഭവത്തില്‍ ദുരൂഹതയെന്ന് കെഎസ്ആര്‍ടിസി സിഎംഡി

തിരുവനന്തപുരം: ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്ത കെഎസ്ആര്‍ടിസി സിഫ്റ്റ് സര്‍വ്വീസ് ആദ്യ യാത്രയില്‍ തന്നെ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ട ബസാണ് കല്ലമ്പലത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആളപായമില്ല. കെഎസ്ആര്‍ടിസിയുടെ ലെയ്‌ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയില്‍ ഇടിക്കുയായിരുന്നു. അപകടത്തില്‍ ബസിന്റെ സൈഡ് മിറര്‍ ഇളകി പോയി.

35,000 രൂപ വിലയുള്ള കണ്ണാടിയാണ് ഇളകി തെറിച്ചത്. കെഎസ്ആര്‍ടിസിയുടെ വര്‍ക് ഷോപ്പില്‍ നിന്ന് പകരം മറ്റൊരു സൈഡ് മിറര്‍ ഘടിപ്പിച്ചാണ് യാത്ര തുടര്‍ന്നത്. കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് സര്‍വ്വീസിന് ഇന്നെലയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തത്.

അതേസമയം ബസ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ ബസുകള്‍ ഇറങ്ങുമ്പോള്‍ അപകടം തുടര്‍ക്കഥയാകുന്നതാണ് സംശയത്തിന് വഴിതെളിച്ചത്. പിന്നില്‍ സ്വകാര്യ ലോബിയുണ്ടോ എന്ന് പരിശോധിക്കണമെന്ന് സിഎംഡി ആവശ്യപ്പെട്ടു.

ഇന്നലെ വൈകിട്ട് 5.30 മുതല്‍ ബാഗ്ലൂരിലേക്കുള്ള എ.സി വോള്‍വോയുടെ നാല് സ്ലീപ്പര്‍ സര്‍വ്വീസുകളും, ആറ് മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് കേരളത്തിന്റെ വിവിധ നഗരങ്ങളിലേക്ക് ബൈപ്പാസ് റൈഡര്‍ സര്‍വ്വീസുകളുമാണ് ആദ്യ ദിനം സര്‍വ്വീസ് നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.