കോഴിക്കോട്: കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവ് ഷെജിന്‍ മുഹമ്മദും ക്രൈസ്തവ വിശ്വാസിയായ ജ്യോത്സനയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി ജോത്സനയുടെ പിതാവ്. മകളെ കെണിയില്‍പ്പെടുത്തിയതാണെന്നാണ് ജോത്സനയുടെ പിതാവ് ജോസഫിന്റെ ആരോപണം.
ഇങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അവള്‍ക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടെന്നും എന്നാല്‍ ഒരിക്കലും മകള്‍ ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി. ജ്യോത്സന വിദേശത്ത് നഴ്സായി ജോലി ചെയ്യുകയായിരുന്നുവെന്നും സാമൂഹ മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും ജോസഫ് പറഞ്ഞു. ഇതിനിടെ, ഷെജിന്‍ മകളുടെ കൈയില്‍നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റിയതായും പിതാവ് ആരോപിച്ചു. കഴിഞ്ഞ മാസമാണ് ജ്യോത്സന അവധിക്ക് നാട്ടില്‍ എത്തിയത്.
ജ്യോത്സനയുടെ സമ്മതപ്രകാരം മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്നും വിവാഹ നിശ്ചയത്തിന്റെ തലേ ദിവസം ഒരു സുഹൃത്തിന് ആധാര്‍ കാര്‍ഡ് അയച്ചു കൊടുക്കാനെന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്ന് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് വരെ ഒരു സുഹൃത്തിനെ കാണാന്‍ പോയെന്ന് പറഞ്ഞ മകളുടെ ഫോണ്‍ പിന്നീട് ഓഫാകുകയായിരുന്നു. അതിന് ശേഷം ഇളയ മകള്‍ക്ക് സുഹൃത്തിന്റെ നമ്പര്‍ എന്ന് പറഞ്ഞ് നല്‍കിയ നമ്പറിലേക്ക് വിളിച്ചു. എന്നെ ഇവര്‍ വിടുന്നില്ലെന്നാണ് മകള്‍ അവസാനമായി പറഞ്ഞത്. മകള്‍ പണം കൊടുത്തത് വിവാഹം നിശ്ചയിച്ച യുവാവിന് അറിയാമായിരുന്നു.
ചോദിച്ചപ്പോള്‍ പരിചയമുള്ള ആളാണ്, നേതാവാണ്, പൈസ തിരിച്ച് തരുമെന്നാണ് പറഞ്ഞത്. മകള്‍ വിദേശത്തുനിന്ന് വീട്ടില്‍ എത്തിയ ശേഷം, പണം ചോദിച്ച് ഷെജിനെ വിളിച്ചിട്ടുണ്ട്. പണം തരാമെന്ന് പറഞ്ഞാണ് ഷെജിന്‍ മകളെ വണ്ടിയില്‍ കയറ്റി കൊണ്ട് പോയതെന്ന് സംശയിക്കുന്നു. പിന്നീട് മകളെ പറഞ്ഞ് മനം മാറ്റുകയായിരുന്നുവെന്നും ജോസഫ് വ്യക്തമാക്കി.