ന്യൂഡല്‍ഹി: ബോയിങ് 737 മാക്‌സ് വിമാനം പറത്താൻ പരിശീലനം നേടിയ 90 പൈലറ്റുമാര്‍ക്കെതിരേ റഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ചു.
ബോയിങ് 737 മാക്‌സ് വിമാനം പറത്തുന്നതില്‍ നിന്ന് ഡിജിസിഎ ഇവരെ വിലക്കി. പരിശീലന പ്രൊഫൈലുകളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിസിഎയുടെ നടപടി.
ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ ഭാഗമായ ഈ പൈലറ്റുമാര്‍ക്ക് ഡിജിസിഎ അനുമതി ലഭിക്കാന്‍ വീണ്ടും പരിശീലനത്തിന് ഹാജരാകേണ്ടി വരും.
നിലവില്‍ ബോയിങ് 737 മാക്‌സ് സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ ഏക എയര്‍ലൈന്‍ സ്‌പൈസ് ജെറ്റ് ആണ്. ഇന്തോനേഷ്യയിലും എത്യോപ്യയിലും 346 പേരുടെ മരണത്തിനിടയാക്കിയ രണ്ട് അപകടങ്ങളെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ഇത്തരത്തിലുള്ള വിമാനങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചിരുന്നു.
നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല പ്രമോട്ട് ചെയ്യുന്ന വിമാനക്കമ്പനിയായ ആകാശ എയര്‍ 72 ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആകാശ എയര്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.