തിരുവനന്തപുരം: സംസ്ഥാനത്ത് കോളജ് വിദ്യാഭ്യാസത്തില്‍ വീണ്ടും വന്‍ മാറ്റത്തിന് ശുപാര്‍ശ. ഗവേഷണത്തിന് മുന്‍തൂക്കം നല്‍കുന്ന നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിച്ചും എല്ലാവിഷയങ്ങള്‍ക്കും ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കിയും ഉന്നതവിദ്യാഭ്യാസം ഉടച്ചുവാര്‍ക്കാന്‍ ശുപാര്‍ശ.
ഗവേഷണത്തോടൊപ്പമുള്ള ബിരുദകോഴ്സുകള്‍ക്ക് ലോകത്തെവിടെയും അംഗീകാരമുള്ളതിനാല്‍ വിദേശത്ത് ജോലിതേടുന്നവര്‍ക്ക് ഗുണകരമാവുമെന്നതിനാലാണ് സര്‍വകലാശാല ഡിപ്പാര്‍ട്ടുമെന്റുകളിലും കോളേജുകളിലും നാലുവര്‍ഷ ബിരുദകോഴ്സുകള്‍ നിര്‍ദ്ദേശിക്കുന്നത്. മൂന്നുവര്‍ഷ ബിരുദം നേടിയവര്‍ക്ക് വിദേശത്ത് ജോലി സാധ്യത കുറവാണ്.
ശാസ്ത്രവിഷയങ്ങളില്‍ ആറു മാസത്തെ മിനിപ്രോജക്ടും എല്ലാ വിഷയങ്ങള്‍ക്കും രണ്ടുമാസത്തെ ഇന്റേണ്‍ഷിപ്പും നിര്‍ബന്ധമാക്കും. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവണം ബിരുദ പ്രവേശനമെന്നും പ്രൊഫ. ശ്യാം ബി. മേനോന്‍ അദ്ധ്യക്ഷനായ കമ്മിഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി
എല്ലാ കോഴ്സുകള്‍ക്കും ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മോഡല്‍ ക്ലാസുകളുള്ള മിക്സ് മോഡല്‍ നടപ്പാക്കണം. ഓണ്‍ലൈന്‍ ക്ലാസിലിരുന്നാലും ഹാജര്‍ നല്‍കണം. നിലവിലെ സൗകര്യങ്ങളുപയോഗിച്ച് രണ്ട് ഷിഫ്റ്റ് ക്ലാസുകളും സായാഹ്ന കോഴ്സുകളും നടത്തണം. പുതിയ കോളേജുകള്‍ നിര്‍മ്മിച്ചില്ലെങ്കിലും മൂന്ന് കോളേജുകളുടെ ഫലം ഇതിലൂടെ ഉണ്ടാവും.
കോളേജുകള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കണം. ഒരു കോഴ്സിന്റെ നിശ്ചിത സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കിയാല്‍, ബാക്കി സംസ്ഥാനത്തെ മറ്റൊരു സര്‍വകലാശാലയില്‍ പഠിക്കാന്‍ അവസരമുണ്ടാവണം. അന്താരാഷ്ട്ര തലത്തില്‍ മറ്റ് സര്‍വകലാശാലകളുമായി സഹകരണമുണ്ടാക്കണം. അധികയോഗ്യതകള്‍ നേടാനും നൈപുണ്യവികസനത്തിനും ഇത് സഹായിക്കും.
ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമടക്കം ഗുണകരമാവുന്ന തരത്തില്‍ വൈകിട്ട് അഞ്ചു മുതല്‍ രാത്രി 10 വരെ ഗവ, സ്വാശ്രയ, എയ്ഡഡ് കോളേജുകളില്‍ സായാഹ്ന കോളേജുകള്‍ പ്രവര്‍ത്തിക്കണം. നിലവിലെ കോളേജുകളില്‍ കരാറടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കാം. കോളേജുകളിലെ ക്ലാസ് മുറികള്‍, ലൈബ്രറി, ലാബ് എന്നിവ ഉപയോഗിക്കാമെന്നതിനാല്‍ അധിക ബാധ്യതയുണ്ടാവില്ല. പാര്‍ട്ട് ടൈം ഗവേഷണത്തിനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കണം. യോഗ്യരായ എല്ലാവര്‍ക്കും പാര്‍ട്ട് ടൈം ഗവേഷണത്തിന് അവസരമൊരുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.