തിരുവനന്തപുരം: പൊലീസ് വാഹനത്തില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ പിടിച്ചെടുത്തു. വിജിലന്‍സ് പരിശോധനയിലാണ് പാറശാലയില്‍ പൊലീസ് സ്റ്റേഷനിലെ പെട്രോളിംഗ് വാഹനത്തില്‍ നിന്നും 13,960 രൂപ പൊലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ ഗ്രേഡ് എസ് ഐ അടക്കം രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തു. ഡ്രേഡ് എസ്.ഐ ജ്യോതികുമാര്‍, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹനത്തില്‍ നിന്നും കണ്ടെത്തിയ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല. പിടികൂടിയത് കൈക്കൂലിയായി ലഭിച്ച തുകയാണെന്ന അനുമാനത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്നും അമിത ലോഡ് കയറ്റി എത്തുന്ന ലോറികളില്‍ നിന്നും ചില പൊലീസുകാര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് നിരീക്ഷണം ശക്തമാക്കിയരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് വാഹനത്തില്‍ നിന്നും പണം കണ്ടെത്തിയത്. പാറപ്പൊടി, എംസാന്റ്, തടി എന്നിവ കയറ്റിവരുന്ന ലോറികളില്‍ നിന്നും വന്‍തുക പൊലീസ് കൈമടക്ക് വാങ്ങുന്നുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം.