അംഗത്വ വിതരണം പ്രതീക്ഷിച്ച പോലെ നടന്നില്ല; ഹൈക്കമാന്‍ഡിനോട് സമയം നീട്ടി ചോദിക്കാന്‍ കെപിസിസി

അംഗത്വ വിതരണം പ്രതീക്ഷിച്ച പോലെ നടന്നില്ല; ഹൈക്കമാന്‍ഡിനോട് സമയം നീട്ടി ചോദിക്കാന്‍ കെപിസിസി

തിരുവനന്തപുരം: ലക്ഷ്യമിട്ടതിന്റെ പകുതി അംഗങ്ങളെ പോലും ചേര്‍ക്കാന്‍ സാധിക്കാതെ വന്നതോടെ അംഗത്വ വിതരണത്തിന് കൂടുതല്‍ സാവകാശം തേടി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. അംഗത്വ വിതരണത്തിനുള്ള സമയം വെള്ളിയാഴ്ച്ചയോടെ അവസാനിച്ചിരുന്നു. രണ്ടാഴ്ച്ച കൂടി നീട്ടി ചോദിക്കാനാണ് കെപിസിസിയുടെ നീക്കം.

അന്‍പതു ലക്ഷം പേരെ അംഗങ്ങളാക്കുകയായിരുന്നു കെപിസിസിയുടെ ലക്ഷ്യം. സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ എഐസിസിക്ക് ഇതു സംബന്ധിച്ച് ഉറപ്പും നല്‍കിയിരുന്നു. എന്നാാല്‍ വ്യാഴാഴ്ച്ച വൈകുന്നേരം വരെ 10.4 ലക്ഷം പേരെ മാത്രമാണ് ചേര്‍ക്കാനായത്. പേപ്പര്‍ രൂപത്തില്‍ ചേര്‍ത്തതിന്റെ കണക്കു കൂടി നോക്കിയാലും 11 ലക്ഷത്തിനു മുകളില്‍ പോകില്ല.

രണ്ടാഴ്ച കൂടി സമയം ലഭിക്കുകയാണെങ്കില്‍ 26,400 ബൂത്ത് കമ്മറ്റികളില്‍ നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ തന്നെ അംഗത്വ വിതരണം ആരംഭിച്ചപ്പോള്‍ കേരളത്തില്‍ മാര്‍ച്ച് 25 ന് ശേഷമാണ് ആരംഭിച്ചത്.

പുനസംഘടനയില്‍ പൂര്‍ണമായും നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അംഗത്വ വിതരണം മന്ദഗതിയിലായി. കോണ്‍ഗ്രസ് ദുര്‍ബലമായ തെലങ്കാനയില്‍ പോലും 40 ലക്ഷം പേരെ അംഗങ്ങളാക്കാന്‍ സംഘടനയ്ക്ക് സാധിച്ചിരുന്നു.

ചെറിയ സംസ്ഥാന ഘടകങ്ങള്‍ പോലും വലിയ നേട്ടമുണ്ടാക്കിയിടത്താണ് കെപിസിസി കിതച്ചു നില്‍ക്കുന്നത്. കെ. സുധാകരനെതിരേ മറ്റ് ഗ്രൂപ്പുകള്‍ ഒത്തുചേര്‍ന്ന് നടത്തിയ നീക്കമാണോ അംഗത്വ വിതരണത്തിലെ മെല്ലെപ്പോക്കിന് കാരണമെന്ന സംശയവും നേതൃത്വത്തിനുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.