'ഞങ്ങളും കൂടി ചേർന്നാണ് മന്ത്രിയാക്കിയത്; അധികാരം എന്നും ഉണ്ടാകില്ല: ആന്റണി രാജുവിനെതിരെ സിഐടിയു

'ഞങ്ങളും കൂടി ചേർന്നാണ് മന്ത്രിയാക്കിയത്; അധികാരം എന്നും ഉണ്ടാകില്ല: ആന്റണി രാജുവിനെതിരെ സിഐടിയു

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വീണ്ടും വിമര്‍ശനവുമായി സിഐടിയു. തങ്ങളും കൂടി പരിശ്രമിച്ചിട്ടാണ് അദ്ദേഹം മന്ത്രിയായത്. എന്നാല്‍ മന്ത്രി ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞു. അധികാരം എന്നും ഉണ്ടാകില്ലെന്നും സിഐടിയു ആരോപിച്ചു.

ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നതില്‍ കടുത്ത പ്രതിഷേധത്തിലാണ് സിഐടിയു. കെഎസ്‌ആര്‍ടിസി ആസ്ഥാനത്തിന് മുന്നില്‍ ഇവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ക് അവധിയായതിനാല്‍ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്‌ആര്‍ടിസിയ്ക്ക് ലഭിച്ചിട്ടില്ല.

ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം മന്ത്രിയ്ക്കുണ്ടെന്ന് കെഎസ്‌ആര്‍ടിഎ സംസ്ഥാന സെക്രട്ടറി ശാന്തകുമാര്‍ പറഞ്ഞു. കേരളത്തില്‍ മറ്റൊരു വകുപ്പിലും ജീവനക്കാരുടെ ശമ്പളം കിട്ടാത്ത അവസ്ഥയില്ല. ഡീസല്‍ വില വര്‍ദ്ധനവും മാനേജ്‌മെന്റിന്റെ അനാസ്ഥയും മൂലം കെഎസ്‌ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന പ്രതിസന്ധിയുടെ പഴി ജീവനക്കാര്‍ മാത്രം സഹിയ്ക്കണമെന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരം ചെയ്താല്‍ ശമ്പളം കിട്ടുമോയെന്ന മന്ത്രിയുടെ പ്രസ്‌താവന ജീവനക്കാരെ വേദനിപ്പിച്ചെന്നും ശാന്തകുമാര്‍ കൂട്ടിച്ചേര്‍ത്തു. ശമ്പള വിതരണത്തിലെ പ്രശ്നം പരിഹരിയ്ക്കാനായി മന്ത്രി ഇടപെടണമെന്നും ശാന്തകുമാര്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.