തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിച്ചത് സാധാരണ ജനങ്ങൾക്ക് ഭാരിച്ച ബാധ്യതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിരക്ക് വർധിപ്പിക്കുന്നതിൽ തെറ്റില്ല. നിലവിലെ നടപടി അശാസ്ത്രീയമാണെന്ന് സതീശൻ പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബസ് ചാർജ് വർധനവുള്ള സംസ്ഥാനം കേരളമാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ഇന്ധന സബ്ഡിഡി അനുവദിച്ചാൽ നിരക്ക് വർധനവ് പിൻവലിക്കാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം സിൽവർ ലൈനിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയെ ശക്തമായി എതിർക്കും. ഇടുന്ന കല്ലുകൾ പിഴുതെറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അലോക് വർമയുടെ വെളിപ്പെടുത്തൽ പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്.
മണ്ണ് പരിശോധന നടത്തിയിട്ടില്ല. കൃത്യമായ സർവേ നടത്തിയിട്ടില്ല. തട്ടിക്കൂട്ട് ഡി പി ആർ ആണ് സർക്കാരിന്റെതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളം മുഴുവൻ പദ്ധതിയുടെ ഇരകളാണ്. ജനാധിപത്യമായ രീതിയിൽ പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി