കണ്ണൂർ: കെ റെയിൽ കല്ലിടലിനെതിരെ കണ്ണൂരിൽ പ്രതിഷേധം. കണ്ണൂർ എടക്കാട് കല്ലിടൽ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥരും പൊലീസുകാരും നാട്ടുകാരും തമ്മിൽ വലിയ വാക്കേറ്റമുണ്ടായി.
ഇവിടെ സ്ഥാപിച്ച ഒരു കല്ല് പ്രദേശവാസികൾ പിഴുതുമാറ്റി. അപ്രതീക്ഷിതമായാണ് അധികൃതർ കല്ലിടാനെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കല്ലിടാനെത്തുമെന്ന് ആരെയും അറിയിച്ചില്ല. തങ്ങളെ കബളിപ്പിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയത്. ഒളിച്ചും പാത്തും ചെയ്യേണ്ട കാര്യമല്ല ഇത്. കൃത്യമായി വിവരമറിയിക്കണം. വേണ്ടപ്പെട്ട ആളുകളെ വിവരമറിയിച്ചേ കുറ്റിയടിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. അത് പാലിക്കപ്പെട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.
ദേശീയ പാതയ്ക്കും ജലപാതയ്ക്കുമൊക്കെ നേരത്തെ സ്ഥലമെടുത്തതാണ്. വികസനത്തിന് തങ്ങൾ എതിരല്ല. പക്ഷേ, ജനങ്ങളെ ദ്രോഹിക്കാൻ അനുവദിക്കില്ല. ഈ പ്രതിഷേധങ്ങളിൽ രാഷ്ട്രീയമില്ല. ഒറ്റക്കെട്ടായി പോരാടുമെന്നും നാട്ടുകാർ പറഞ്ഞു.
എന്നാൽ എല്ലാ പഞ്ചായത്തുകളിലും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പുറത്തുനിന്നുള്ള ആളുകളെത്തിയാണ് പ്രശ്നമുണ്ടാക്കുന്നത്. ഇവിടെ നടക്കുന്നത് സാമൂഹികാഘാത പഠനമാണ് എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.