സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസം മോശം: ഗവർണർ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസം മോശം: ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മോശമാണെന്ന് കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ആവർത്തനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ചോദ്യപേപ്പർ വിഷയത്തിൽ അടിയന്തരമായി ഇടപെടും. ചോദ്യം ആവർത്തിച്ചത് കഴിവുകേടാണ്. ഇതിന്റെ ധാർമ്മിക ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പർ ആവർത്തനത്തിന്റെ പേരിൽ റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാലാ അധികൃതർ അറിയിച്ചു.

പരീക്ഷാനടത്തിപ്പിൽ വീഴ്ച്ച സംഭവിച്ചെന്ന് പരീക്ഷാ കൺട്രോളർ സമ്മതിച്ചിരുന്നു. വീഴ്ച്ച വരുത്തിയ അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളാണ് റദ്ദാക്കിയത്. സൈക്കോളജി ബിരുദ പരീക്ഷകളിൽ 2020ലെ അതേ ചോദ്യപേപ്പർ ഇത്തവണയും ആവർത്തിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവർത്തിച്ചത്.

തുടർന്ന് ഈ പരീക്ഷ റദ്ദാക്കുകയും ചോദ്യപേപ്പർ വീഴ്ചയിൽ വൈസ് ചാൻസലർ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.പരീക്ഷാ കൺട്രോളറോടാണ് വൈസ് ചാൻസലർ റിപ്പോർട്ട് തേടിയത്. ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സർവകലാശാല അറിയിച്ചു. വിഷയത്തിൽ പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ പ്രതിഷേധിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.