കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ അന്തരിച്ചു; വിട വാങ്ങിയത് ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍, നാലു തവണ മന്ത്രിയായ വ്യക്തിത്വം

കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ അന്തരിച്ചു; വിട വാങ്ങിയത് ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍, നാലു തവണ മന്ത്രിയായ വ്യക്തിത്വം

പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ. ശങ്കരനാരായണന്‍ (90) അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളിയുമാണ്. കേരളത്തില്‍ നാലു തവണ മന്ത്രിയായി. നീണ്ട 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു.

1989-1991 കാലയളവില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാനായും 1977-1978 ല്‍ കെ. കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭകളില്‍ കൃഷി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലെ ധനകാര്യ-എക്‌സൈസ് മന്ത്രിയായും പ്രവര്‍ത്തിച്ചു.

ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15 ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി.

1977 ല്‍ തൃത്താലയില്‍ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980 ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987 ല്‍ ഒറ്റപ്പാലത്ത് നിന്നും 2001 ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തെഞ്ഞെടുക്കപ്പെട്ടു. 1982 ല്‍ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ ഇ. പത്മനാഭനോടും 1991 ല്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് എസിലെ വി.സി. കബീറിനോടും പരാജയപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.