കട്ടപ്പനയില്‍ ദമ്പതികള്‍ വീടിന് തീപിടിച്ച് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്ന് പോലീസ്

കട്ടപ്പനയില്‍ ദമ്പതികള്‍ വീടിന് തീപിടിച്ച് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്ന് പോലീസ്

തൊടുപുഴ: ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. ആദ്യം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് ബന്ധുക്കളും പോലീസും ഉള്‍പ്പെടെയുള്ളവര്‍ കരുതിയിരുന്നത്.

മരിക്കുന്നതിന് തൊട്ടുമുമ്പ് രവീന്ദ്രനും ഭാര്യ ഉഷയും ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച സന്ദേശമാണ് ആത്മഹത്യയാണെന്ന് ഉറപ്പിക്കാനുള്ള തെളിവ്. കുടുംബപ്രശ്‌നങ്ങളാണ് ദമ്പതികളെ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്‍ പറഞ്ഞു.

'ജ്യോതി സ്റ്റോഴ്‌സ്' എന്ന പേരില്‍ അണക്കര അല്‍ഫോന്‍സ ബില്‍ഡിംഗില്‍ വ്യാപാരം നടത്തുന്ന ഇലവനാതൊടുകയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍ രണ്ട് ദിവസം മുമ്പാണ് ഇവര്‍ താമസം തുടങ്ങിയത്. വീടിന് തീപിടിച്ച വിവരം മകളാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ മകളെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട് ഫയര്‍ഫോഴ്സ് ഉള്‍പ്പടെ സ്ഥലത്തെത്തിയാണ് പൂര്‍ണതോതിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്. രവീന്ദ്രനേയും ഉഷയേയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.