വിമാനത്തില്‍ വന്ന് കൊച്ചിയില്‍ വന്‍ കവര്‍ച്ച: മൂന്ന് ഉത്തരേന്ത്യന്‍ കള്ളന്‍മാര്‍ പൊലീസിന്റെ പിടിയിലായി

വിമാനത്തില്‍ വന്ന് കൊച്ചിയില്‍ വന്‍ കവര്‍ച്ച: മൂന്ന് ഉത്തരേന്ത്യന്‍ കള്ളന്‍മാര്‍ പൊലീസിന്റെ പിടിയിലായി

കൊച്ചി: വിമാനത്തില്‍ വന്ന് കൊച്ചിയില്‍ വന്‍ കവര്‍ച്ച നടത്തിയ മൂന്ന് ഉത്തരേന്ത്യന്‍ കള്ളന്‍മാര്‍ പൊലീസിന്റെ പിടിയിൽ.
ന്യൂഡൽഹി ജെജെ കോളനിയിൽ താമസിക്കുന്ന ഉത്തരാഖണ്ഡ് രുദ്രാപുർ ഷിംലാ ബഹാദൂർ സ്വദേശി മിന്റു വിശ്വാസ്(47), ന്യൂഡൽഹി ഹിചാമയ്പുരിൽ താമസിക്കുന്ന ഉത്തർപ്രദേശ് മുസ്താകം ജീപൂർ സ്വദേശി ഹരിചന്ദ്ര(33), ഉത്തർപ്രദേശ് കുത്പൂർ അമാവതി ചന്ദ്രഭാൻ(38) എന്നിവരാണു കടവന്ത്ര പൊലീസിന്റെ പിടിയിലായത്.

മൂന്നംഗ സംഘം മൂന്നു ദിവസം കൊണ്ട് മോഷണം നടത്തിയത് പൂട്ടിക്കിടന്ന ആറ് ആഡംബര വീടുകളിലാണ്. മോഷണങ്ങളെല്ലാം പട്ടാപ്പകൽ നഗരത്തിലെ വിവിധ സ്റ്റേഷനുകളുടെ അധികാരപരിധിക്കുള്ളിൽ വെറും 10 കിലോമീറ്റർ ചുറ്റളവിലായിരുന്നു.

70,000 രൂപ, നാല് മൊബൈൽ ഫോൺ, ഒന്നര ലക്ഷം രൂപ വിലയുള്ള ഒരെണ്ണമുൾപ്പെടെ രണ്ടു വാച്ചുകൾ, 411 ഡോളർ (21,200 ഇന്ത്യൻ രൂപ), 20 പവൻ സ്വർണാഭരണങ്ങൾ എന്നിവയുൾപ്പെടെ മോഷണമുതൽ മുഴുവനും പ്രതികളുടെ കയ്യിൽനിന്നും താമസസ്ഥലത്തെ ബാഗിൽ നിന്നുമായി വീണ്ടെടുത്തു. ഞായറാഴ്ച പിടികൂടാൻ സാധിച്ചിരുന്നില്ലെങ്കിൽ പ്രതികൾ ‘നഗരം വെളുപ്പിച്ചേനെ’ എന്നാണു പൊലീസ് ഉന്നതർ പറയുന്നത്.

എന്നാൽ മോഷണമുതലുമായി കേരളം വിടുന്നതിനു തൊട്ടുമുൻപ് പ്രതികൾ മൂവരും അറസ്റ്റിലായി. ഡ്യൂട്ടി സമയമോ അധികാര പരിധിയോ പരിഗണിക്കാതെ സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസുകാർ ഒറ്റക്കെട്ടായി തിരച്ചിലിനിറങ്ങിയതോടെയാണ് ഇവർക്ക് പിടിവീണത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.