കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതി നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വീടു വിട്ടുനൽകിയെന്ന കേസിൽ അറസ്റ്റിലായ രേഷ്മയുടെ കുടുംബത്തിന് നേരെയാണ് സഖാക്കളുടെ സൈബർ ആക്രമണം. സൈബർ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കേണ്ടിവരുമെന്ന് രേഷ്മയുടെ കുടുംബം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ട്. സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും തങ്ങൾക്കു മുൻപിൽ വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
അയൽക്കാരൻ കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രിയെ തങ്ങൾക്കു വിശ്വാസമുണ്ട്. അതുകൊണ്ടാണു വിശദമായ പരാതി മുഖ്യമന്ത്രിക്കു നൽകിയത്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണു വിശ്വാസം. തങ്ങൾക്കു പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
രേഷ്മയെ അപമാനിക്കുന്ന തരത്തിലുള്ള സിപിഎം നേതാവ് കാരായി രാജൻ അടക്കമുള്ളവരുടെ ഫെയ്സ്ബുക് പോസ്റ്റുകളുടെ പകർപ്പു കൂടി ഉൾപ്പെടുത്തി കുടുംബാംഗങ്ങൾ ഇന്നലെ മുഖ്യമന്ത്രിക്കു പരാതി അയച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നടത്തിയ അധിക്ഷേപ പരാമർശവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എം.വി.ജയരാജൻ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നു പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.