കോണ്‍ഗ്രസിന്റെ 137 രൂപ ചലഞ്ച് പരാജയം; പാതിവഴിയില്‍ പദ്ധതി അവസാനിപ്പിച്ച് കെപിസിസി

കോണ്‍ഗ്രസിന്റെ 137 രൂപ ചലഞ്ച് പരാജയം; പാതിവഴിയില്‍ പദ്ധതി അവസാനിപ്പിച്ച് കെപിസിസി

തിരുവനന്തപുരം: പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ആവിഷ്‌കരിച്ച 137 രൂപ ചലഞ്ചിന് കാര്യമായ പിന്തുണ കിട്ടാത്തതിനാല്‍ അവസാനിപ്പിച്ചു. കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ച് കെപിസിസി നേതൃത്വമായിരുന്നു ഇത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നത്. എന്നാല്‍ പ്രവര്‍ത്തകരില്‍ നിന്ന് കാര്യമായ പിന്തുണ കിട്ടാതെ വന്നതോടെ പാതിവഴിയില്‍ പദ്ധതി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

50 കോടി രൂപയാണ് പദ്ധതിയിലൂടെ കണ്ടെത്താന്‍ ഉദേശിച്ചിരുന്നത്. ഇതിന്റെ അഞ്ചിലൊന്ന് പോലും ലഭിച്ചിട്ടില്ലെന്നാണ് വിവരം. എത്ര രൂപ കിട്ടിയെന്ന് നേതൃത്വം ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇതിനെതിരേ നേതാക്കള്‍ തന്നെ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്.

ഡിസംബര്‍ 28 ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ സംഭാവന നല്‍കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഡിജിറ്റല്‍ രീതിയിലും പണം അടയ്ക്കാനുള്ള സൗകര്യവും ഒരുക്കി. കോവിഡ് പ്രതിസന്ധി കാരണമാണ് പദ്ധതി വിജയിക്കാതെ പോയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ മൂലം പലരും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു. താഴേത്തട്ടില്‍ പ്രവര്‍ത്തകര്‍ ചലഞ്ച് ഏറ്റെടുത്തതുമില്ല. ഇതെല്ലാം പദ്ധതി പരാജയപ്പെടുന്നതിന് കാരണമായി.

ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകള്‍ ചലഞ്ചിലേക്കുള്ള പണമടയ്ക്കാന്‍ കെപിസിസിയോട് സമയം നീട്ടിച്ചോദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സമാഹരണം പൂര്‍ത്തിയായി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും കെപിസിസിയിലും ബാങ്ക് അക്കൗണ്ടിലേക്കും ചലഞ്ചിലെ പണം എത്തിയിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.