തിരുവനന്തപുരം: മത വിദ്വേഷ പരാമര്‍ശം ചുമത്തി തന്നെ ജയിലിലിടാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചത് ഇസ്ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പി.സി ജോര്‍ജ്. മത വിദ്വേഷ കേസില്‍ ചുമത്തി അറസ്റ്റ് ചെയ്ത ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.
താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. പറഞ്ഞത് പറഞ്ഞതു തന്നെ. ഹിന്ദു മഹാസമ്മേളനത്തില്‍ പറഞ്ഞത് മുസ്ലീം തീവ്രവാദികളുടെ വോട്ട് വേണ്ടെന്നാണ് പറഞ്ഞത്. എന്നെ ഫോണില്‍ വിളിച്ചിരുന്നെങ്കില്‍ ഞാന്‍ കോടതിയില്‍ ഹാജരായേനെ. അതിനു പകരം പാതിരാത്രി പോലീസിനെ വിട്ട് അറസ്റ്റ് ചെയ്തു. കോടതി വളരെ മാന്യമായാണ് ഇടപെട്ടത്.
താന്‍ മതസൗഹാര്‍ദത്തിന് എതിരായി ഒന്നും പറഞ്ഞില്ല. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം തീവ്രവാദത്തിലേക്ക് തിരിയുന്നുവെന്നത് സത്യമാണ്. ഇത് തുറന്നു പറയുന്നത് തെറ്റാകുമോ. താന്‍ പറഞ്ഞതെല്ലാം അറിവുള്ള കാര്യങ്ങള്‍ തന്നെയാണെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസ് അറസ്റ്റ് ചെയ്തത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ പ്രസംഗം.
ലൗ ജിഹാദ്, ഹലാല്‍ വിഷയങ്ങളിലായിരുന്നു അദേഹത്തിന്റെ പ്രസംഗം. ക്രിസ്ത്യന്‍-ഹിന്ദു സമുദായങ്ങളെ അപമാനിച്ച് പ്രസംഗം നടത്തിയ മറ്റ് പല സംഭവങ്ങളിലും അനങ്ങാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസും മുസ്ലീം യൂത്ത് ലീഗുമാണ് പി.സിക്കെതിരായ പരാതിയുമായി രംഗത്ത് വന്നത്. ക്രിസ്ത്യന്‍-ഹിന്ദു വിഭാഗങ്ങള്‍ക്ക് നേരെ വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗം നടത്തിയവരെ പോലീസ് ഒന്നും ചെയ്യുന്നില്ലെന്നും പി.സിയെ തെരഞ്ഞു പിടിച്ച് ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. അറസ്റ്റിനെതിരേ വിവിധ ക്രിസ്ത്യന്‍ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.