വേങ്ങരയില്‍ മന്തി ഹൗസില്‍ നിന്ന് മന്തി കഴിച്ചവര്‍ ആശുപത്രിയില്‍; ഹോട്ടല്‍ അടപ്പിച്ച് അധികൃതര്‍

വേങ്ങരയില്‍ മന്തി ഹൗസില്‍ നിന്ന് മന്തി കഴിച്ചവര്‍ ആശുപത്രിയില്‍; ഹോട്ടല്‍ അടപ്പിച്ച് അധികൃതര്‍

വേങ്ങര: അറേബ്യന്‍ ഭക്ഷണശാലകളില്‍ ഭക്ഷ്യ വിഷബാധ സ്ഥിരം സംഭവമാകുന്നു. കാസര്‍ഗോഡ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മലപ്പുറം വേങ്ങരയിലും ഭക്ഷ്യ വിഷബാധ. വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് അടപ്പിച്ചത്.

അറേബ്യന്‍ ഭക്ഷണം നല്‍കുന്ന ഈ ഹോട്ടലില്‍ നിന്ന് ഭക്ഷം കഴിച്ചവര്‍ക്ക് വിഷബാധയുണ്ടായതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രണ്ടു ദിവസം മുമ്പാണ് സംഭവം. സംസ്ഥാനത്ത് ഷവര്‍മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐഡിയല്‍ ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ മുല്ലോളി അനെക്‌സ്ഗര്‍, ഷവര്‍മ തയാറാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.