കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർടി മല്‍സരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് ട്വന്റി ട്വന്റി. കഴിക്കമ്പലത്തെ ട്വന്റി ട്വന്റി ഇത്തവണ മല്‍സരിച്ചേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കാനാണ് ആലോചന. അരവിന്ദ് കെജ്രിവാൾ എത്തി മുന്നണി പ്രഖ്യാപിച്ചാലും തൃക്കാക്കരയില്‍ ട്വന്റി ട്വന്റി പരസ്യപ്രചാരണത്തിന് ഇറങ്ങിയേക്കില്ല. പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് 31നാണ്.
മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണല്‍ നടക്കും.
യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പില്‍ പല നേതാക്കളും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്.
മറുവശത്ത് കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാരാണെന്ന് വ്യക്തമായ ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാം എന്ന നിലപാടിലാണ് സിപിഎം. എന്നാൽ ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകള്‍ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാര്‍ത്ഥിയിലേക്ക് അവര്‍ എത്തിയിട്ടില്ല.