വയനാട്: തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെ തുടർന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധ നടത്തി.
പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഇവിടെ ആര്യോഗവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി സംഘം സാമ്പിളുകള്‍ ശേഖരിച്ചു.
എന്നാല്‍ ഇന്നലെ പുറത്തു നിന്നെത്തിയ ഇവർ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഹോട്ടലുടമയും മൊഴി നല്‍കി. ഭക്ഷ്യ ബാധയെ തുടര്‍ന്ന് വിനോദ സഞ്ചാരികളെ കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
23 അംഗ വിനോദ സഞ്ചാരി സംഘത്തില്‍ 18 പേര്‍ക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേര്‍ക്ക് അവശത അനുഭവപ്പെട്ടു. ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.