കെ.എസ്.ഇ.ബിയില്‍ ഒത്തുതീര്‍പ്പ്; സമരം അവസാനിപ്പിച്ച് ഇടത് സംഘടന

കെ.എസ്.ഇ.ബിയില്‍ ഒത്തുതീര്‍പ്പ്; സമരം അവസാനിപ്പിച്ച് ഇടത് സംഘടന

തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ ഇടതു അനുകൂല ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തി വന്ന സമരം പൂര്‍ണമായി അവസാനിപ്പിച്ചു. നേതാക്കളെ സസ്‌പെന്റ് ചെയ്ത നടപടി ഉള്‍പ്പടെ മാനേജ്‌മെന്റ് പുനപരിശോധിക്കുമെന്ന് ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് ഉണ്ടായതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതേത്തുടര്‍ന്ന് സമരവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കും.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹയാണ് ചര്‍ച്ച വിളിച്ചു ചേര്‍ത്തത്. കഴിഞ്ഞ ദിവസം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായും ചര്‍ച്ച നടത്തിയിരുന്നു.

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ.ബി അശോക്, ഡയറക്ടര്‍ വി.ആര്‍ ഹരി, അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ബി ഹരികുമാര്‍, സോണല്‍ സെക്രട്ടറി ഷൈന്‍രാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ലീവെടുക്കാതെ ജോലിയില്‍ നിന്ന് വിട്ടു നിന്നതിന്റെ പേരില്‍ അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ബാനുവിനെ മാര്‍ച്ച് 28ന് സസ്‌പെന്റ് ചെയ്തതിനെത്തുടര്‍ന്നാണ് സമരം തുടങ്ങിയത്. സമരത്തിനെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയോട് ഇടപെടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.