തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച 200 കിലോ പഴകിയ മല്‍സ്യം കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ പിടികൂടി

തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച 200 കിലോ പഴകിയ മല്‍സ്യം കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ പിടികൂടി

കാസര്‍ഗോഡ്: ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ 200 കിലോ പഴകിയ മല്‍സ്യം പിടികൂടി. തമിഴ്നാട്ടില്‍നിന്ന് എത്തിച്ച ഉപയോഗശൂന്യമായ മല്‍സ്യമാണ് പിടികൂടിയത്.

കാസർകോട് ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നെത്തിച്ച പഴകിയ മത്സ്യം പിടികൂടിയത്.

ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വിഭാഗം, ഫിഷറീസ് വകുപ്പ്, കാസര്‍ഗോഡ് നഗരസഭ എന്നിവര്‍ സംയുക്തമായാണ് പുലര്‍ച്ചെ മുതല്‍ പരിശോധന നടത്തിയത്. ശീതികരിച്ച വാഹനത്തില്‍ കൊണ്ടുവന്ന 50 ബോക്സുകളില്‍ എട്ട് ബോക്സ്‌ മല്‍സ്യമാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. ഇതില്‍ കൂടുതലും മത്തിയാണ്.

ഉപയോഗശൂന്യമായ മല്‍സ്യം വിപണനത്തിന് എത്തിച്ചതിന് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മത്സ്യത്തിലെ മായം കണ്ടെത്തുന്നതിനായി ആവിഷ്കരിച്ച 'ഓപ്പറേഷന്‍ മത്സ്യ'യിലൂടെ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.