സംഘപരിവാറിന്റെ ബി ടീമായി കോണ്‍ഗ്രസ് മാറി; മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി

സംഘപരിവാറിന്റെ ബി ടീമായി കോണ്‍ഗ്രസ് മാറി; മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി: സംഘപരിവാറിന്റെ ബി ടീമായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഇതിന് പിന്നിലുള്ള സംഘപരിവാറിന് കുട പിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. തൃക്കാക്കര എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃക്കാക്കരയ്ക്ക് അസുലഭ സന്ദര്‍ഭമാണ് ലഭിച്ചിരിക്കുന്നത്. കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ മണ്ഡലം തയ്യാറെടുത്തു കഴിഞ്ഞു. അതിന്റെ വേവലാതി യുഡിഎഫ് കേന്ദ്രങ്ങളില്‍ കാണാം. ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പായി തൃക്കാക്കര മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് മതനിരപേക്ഷ തകര്‍ക്കാനുള്ള ബോധപൂര്‍വ നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ന കോടതി വിധി എല്ലാവരും സ്വാഗതം ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു. ഇത് കേന്ദ്ര നിയമന്ത്രിയുടെ വാക്കുകളില്‍ കണ്ടു. ഭീഷണിയുടെ സ്വരത്തിലായിരുന്നു സംസാരം. ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ സമീപനം.

എല്ലാവരും തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്നാണ് അവരുടെ താല്‍പര്യം. വര്‍ഗീയ പ്രചരണം അഴിച്ചുവിടാനാണ് അവര്‍ ശ്രമിക്കുന്നത്. മത ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് നേരെ വലിയ തോതിലുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രത്തിലെ ഭരണാധികാരികളെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.