കോഴിക്കോട്: ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കര്‍ണാടകത്തിലേക്ക്. വെടിയുണ്ടകള്‍ക്ക് പതിനഞ്ച് വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് നിഗമനം.
ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. ഇന്ത്യയിലും വിദേശത്തുമായുള്ള നാല് കമ്പനികളിലാണ് വെടിയുണ്ടകള്‍ നിര്‍മിച്ചത്. ശാസ്ത്രീയ പരിശോധനയിലാണ് ഒരു കമ്പനിയുടെ വെടിയുണ്ടയ്ക്ക് അഞ്ചു വര്‍ഷവും മറ്റ് മൂന്ന് കമ്പനികളുടെ വെടിയുണ്ടകള്‍ക്ക് 15 വര്‍ഷവും പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തൊണ്ടയാട് ബൈപ്പാസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ 266 വെടിയുണ്ടകള്‍ പെട്ടികളിലും കവറുകളിലുമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ ഉപയോഗിച്ച രണ്ട് വെടിയുണ്ടകളും ഉണ്ട്. തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും റൈഫിള്‍ ക്ലബുകള്‍ക്കും വാങ്ങാവുന്ന വെടിയുണ്ടകളാണ് ഇവയെന്ന് പൊലീസ് അറിയിച്ചു.
ആയുധ വില്‍പന കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ മാര്‍ക്കറ്റിലും വരെ സുലഭമാണ് ഇത്തരം വെടിയുണ്ടകള്‍. സമീപത്തൊന്നും ഫയറിംഗ് പരിശീലന കേന്ദ്രമില്ലാത്തതും ജനവാസമേഖലയില്‍ പരിശീലനം നടത്തുക സാധ്യമല്ലെന്നുമുള്ള സാഹചര്യത്തില്‍ വിശദമായ പരിശോധനക്കും അന്വേഷണ ത്തിനുമാണ് പൊലീസിന്റെ നീക്കം.