യു.എസിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന; നിബന്ധന ഒഴിവാക്കി സര്‍ക്കാര്‍

യു.എസിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന; നിബന്ധന ഒഴിവാക്കി സര്‍ക്കാര്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കി യു.എസ് സര്‍ക്കാര്‍. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശ പ്രകാരമാണ് ഭരണകൂടം പുതിയ പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച അര്‍ധരാത്രി 12:01 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.

കോവിഡ് പരിശോധനാ നിബന്ധന പിന്‍വലിച്ച തീരുമാനം 90 ദിവസത്തിനുള്ളില്‍ പുനഃപരിശോധിക്കും. പുതിയ കോവിഡ് വകഭേദങ്ങള്‍ സ്ഥിതി സങ്കീര്‍ണമാക്കിയാല്‍ നടപടി പുനസ്ഥാപിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യു.എസില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കോവിഡ് പരിശോധന നടത്തണമെന്ന നയം കാലഹരണപ്പെട്ടതാണെന്ന വിമര്‍ശനം മാസങ്ങളായി ഉയര്‍ന്നിരുന്നു. ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ഈ നയം പിന്‍വലിക്കണമെന്ന് ബൈഡന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനകം ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ ഈ നയം വീണ്ടും തളര്‍ത്തുമെന്നും വാദമുയര്‍ന്നിരുന്നു.

രാജ്യത്ത് കോവിഡ് പ്രതിരോധ നടപടികളും വാക്‌സിനേഷനും വ്യാപകമായി നടപ്പാക്കിയതിനാല്‍ കോവിഡ് മരണ നിരക്ക് കുറയ്ക്കുന്നതില്‍ വലിയ പുരോഗതി കൈവരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും മരണനിരക്ക് വര്‍ധിക്കാത്തതാണ് പുതിയ തീരുമാനത്തിലേക്കു നയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.